ADVERTISEMENT

ആലപ്പുഴ∙ ആലപ്പുഴ ഉൾനാടൻ വിനോദ സഞ്ചാര-ജലഗതാഗത മേഖലയിലെ ജലയാനങ്ങൾ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഈ മാസം 20നകം അപേക്ഷകയ്ക്ക് നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ.ഹക്കിം നിർദേശിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളിൽ സിറ്റിങ് നടത്തുകയായിരുന്നു അദ്ദേഹം.

അവലൂക്കുന്ന് കൊന്നയ്ക്കാപ്പള്ളി റോസമ്മ ജോണിന്റെ അപേക്ഷ നിരസിച്ച പോർട്ട് ഓഫിസറുടെ നിലപാട് കമ്മിഷൻ തള്ളി. വിവരം ഫയലിൽ ഉണ്ടായിരുന്നിട്ടും നല്‍കാതിരിക്കാനാണ് മാരിറ്റൈം ബോഡ് ശ്രമിച്ചതെന്ന് കമ്മിഷൻ പറഞ്ഞു. വിവരങ്ങൾ മേയ് 20നകം ലഭ്യമാക്കാമെന്ന് പോർട്ട് ഓഫിസർ വിവരാവകാശ കമ്മിഷന് എഴുതി നല്‍കി. 

2013 മുതൽ 2023 വരെ തീപിടിത്തമോ മറ്റോ കാരണത്താൽ തകർന്ന റജിസ്ട്രേഷനുള്ള ഹൗസ് ബോട്ടുകളിൽ എത്രയെണ്ണം പുനർനിർമിക്കാൻ അനുമതി നല്‍കി, 2018-2023 കാലത്ത് ഹൗസ്ബോട്ടുകൾ പുനർനിർമിക്കാൻ സമർപ്പിച്ച ഫോറത്തിന്റെ പകർപ്പ് തുടങ്ങിയ ഏഴ് അന്വേഷണങ്ങൾക്കുളള വിവരങ്ങൾ രേഖ പകർപ്പ് സഹിതം നല്‍കണമെന്നും കമ്മിഷണർ നിർദേശിച്ചു. നടപടി വിവരം 25നകം കമ്മിഷന് സമർപ്പിക്കണം.

∙ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിൽ നിന്ന് കാണാനില്ലെന്ന് പറയുന്ന 10 വർഷത്തെ നിയമന ശുപാർശാരേഖകൾ, കേഡർ സ്ട്രങ്ത് റജിസ്റ്റർ, നിയമന ഉത്തരവുകൾ എന്നിവ കണ്ടെത്താൻ ചട്ടപ്രകാരം പൊലീസിൽ പരാതി നല്‍കി ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കാൻ കമ്മിഷൻ നിർദേശിച്ചു. കായംകുളം കരീലക്കുളങ്ങര ഒറകാരിശേരിൽ എൻ.നസ്റിൻഖാന്റെ പരാതിയിലാണ് നിർദേശം.

∙ കൃഷ്ണപുരം കെ.എം.ഇക്ബാൽ ഖാന്റെ പരാതി തീർപ്പാക്കാൻ കേരള ലാൻഡ് ഡവലപ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ മേയ് 23ന് തിരുവനന്തപുരത്തെത്തി കമ്മിഷനെ നേരിൽ കാണാനും നിർദേശിച്ചു.

∙ പുലിയൂർ കൃഷിഭവനുമായി ബന്ധപ്പെട്ട പി.എസ്.ചന്ദ്രദാസിന്റെ പരാതിയിൽ കമ്മിഷനു മുന്നിൽ ഹാജരാകാതിരുന്ന ജില്ലാ കൃഷി ഓഫീസറെ സമൻസയച്ച് വരുത്തും.

∙ മുഹമ്മ ഗ്രാമപഞ്ചായത്തിൽ വിവരം നൽകാൻ 27 രൂപയ്ക്ക് പകരം 870 ഈടാക്കിയ ഓഫിസറെ കമ്മിഷൻ ശകാരിച്ചു. അധികമായി വാങ്ങിയ 843 രൂപ ഓഫിസർ സ്വന്തം കൈയ്യിൽനിന്ന് തിരികെ നൽകണമെന്നും കമ്മിഷണർ എ.എ.ഹക്കിം ഉത്തരവിട്ടു.

∙ മൂന്നു കേസുകളിൽ വിവരങ്ങൾ തൽക്ഷണം ലഭ്യമാക്കി. നാലെണ്ണത്തിൽ ഒരാഴ്ചയ്ക്കകം വിവരം നൽകാമെന്ന് ഓഫിസർമാർ എഴുതി നൽകിയത് അനുവദിച്ചു. ആകെ പരിഗണിച്ച 20ൽ 19 കേസുകളും തീർപ്പാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com