കായംകുളം താലൂക്ക് ആശുപത്രി വാട്ടർ ഡിസ്പെൻസർ പണിമുടക്കി; ശുദ്ധജലത്തിനായി വലഞ്ഞ് രോഗികൾ
Mail This Article
കായംകുളം ∙ നഗരസഭയുടെയും ആശുപത്രി അധികൃതരുടെയും വീഴ്ചകാരണം താലൂക്കാശുപത്രിയിൽ ശുദ്ധജലം കിട്ടാതെ രോഗികൾ വലയുന്നു. ആശുപത്രിയിലെത്തുന്ന ആയിരക്കണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കാൻ വേണ്ടി 4 ലക്ഷം രൂപ മുടക്കി ഒപി, ഫാർമസി എന്നിവയുടെ സമീപം സ്ഥാപിച്ച വാട്ടർ ഡിസ്പെൻസർ ആണ് കേടായി കിടക്കുന്നത്.ഒരു വർഷമായി പ്രവർത്തന രഹിതമാണ്.
നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചാണ് ഈ കുടിവെള്ള സ്രോതസ്സ് സ്ഥാപിച്ചത്. കേടായ ഡിസ്പൻസർ അറ്റകുറ്റപ്പണി ചെയ്യാൻ കമ്പനി അധികൃതരെ ബന്ധപ്പെടാനും നഗരസഭയോ, ആശുപത്രി അധികൃതരോ ഇതുവരെ ശ്രമിച്ചിട്ടില്ല.നിലവിൽ ആശുപത്രിയിലെ കുഴൽ കിണറിൽ നിന്നുമുള്ള വെള്ളമാണ് ഡിസ്പെൻസർ വഴി കടത്തി വിട്ട് രോഗികൾ കുടിച്ചുകൊണ്ടിരുന്നത്. ഒരേ സമയം ചൂട് വെള്ളവും തണുത്ത വെള്ളവും ഡിസ്പെൻസർ വഴി ലഭിക്കുമെന്ന പ്രത്യേകതയുണ്ട്.
ഇപ്പോൾ രോഗികൾ പണം കൊടുത്താണ് കുടിവെള്ളം വാങ്ങുന്നത്. ചൂടുവെള്ളത്തിന് വേണ്ടി രോഗികൾ ഹോട്ടലുകളെ സമീപിക്കേണ്ട ഗതികേടിലുമാണ്. ആശുപത്രിയിൽ പുതിയ കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ രോഗികൾക്ക് ആശുപത്രിക്ക് പുറത്തേയ്ക്ക് വരാനും ദുരിതം അനുഭവിക്കുകയാണ്. കടുത്ത വേനലിൽ രോഗികൾക്ക് കുടിവെള്ളം കൊടുക്കാതെ വലയ്ക്കുന്ന അധികൃതരുടെ നടപടി വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.