ചിന്നസ്വാമി സ്റ്റേഡിയത്തിലെ ജല സ്രോതസ്സ്: വിശദമായ റിപ്പോർട്ട് തേടി ഹരിത ട്രൈബ്യൂണൽ
Mail This Article
ബെംഗളൂരു ∙ കടുത്ത ജലക്ഷാമത്തിനിടെയും ഐപിഎൽ മത്സരങ്ങൾ നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലെ ജല സ്രോതസ്സുകളെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ കർണാടക ക്രിക്കറ്റ് അസോസിയേഷന് നിർദേശം നൽകി. സ്റ്റേഡിയത്തിലെ 400 അടി താഴ്ചയുള്ള 4 കുഴൽക്കിണറുകളിലെ ജലവിവരവും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ഓഗസ്റ്റ് 13ന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാസം ഈ കേസ് പരിഗണിച്ചപ്പോൾ സ്റ്റേഡിയത്തിലെ ജലവിനിയോഗത്തെ കുറിച്ച് അസോസിയേഷനോടും ബെംഗളൂരു ജല വിതരണ അതോറിറ്റിയോടും (ബിഡബ്ല്യൂഎസ്എസ്ബി) മലിനീകരണ നിയന്ത്രണ ബോർഡിനോടും ട്രൈബ്യൂണൽ വിശദീകരണം തേടിയിരുന്നു.
മത്സരമുള്ള ദിവസങ്ങളിൽ 1,94,000 ലീറ്റർ വെള്ളമാണ് സ്റ്റേഡിയത്തിൽ ആവശ്യമായി വരുന്നത്. കുടിക്കാനായി മാത്രം വേണ്ടത് 80,000 ലീറ്റർ ശുദ്ധജലമാണ്. ബാക്കി ആവശ്യങ്ങൾക്കുള്ളത് കബ്ബൺ പാർക്കിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽ നിന്നാണ് കണ്ടെത്തുന്നത്. നഗരം കടുത്ത ജലക്ഷാമം നേരിടുന്നതിനാൽ ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങൾ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം ഉയർത്തിയിരുന്നു. ഇതു ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കിയതോടെയാണ് ശുദ്ധീകരിച്ച ജലം വിട്ടുകൊടുക്കാൻ ജലവിതരണ അതോറിറ്റി തയാറായത്.