മധുരയിൽ മലയാളി വനിതാ റെയിൽവേ ഗാർഡിനെ ആക്രമിച്ച് ബാഗ് കവർന്നു
Mail This Article
ചെന്നൈ ∙ മധുരയിൽ മലയാളി വനിതാ റെയിൽവേ ഗാർഡ് ജോലിക്കിടെ ആക്രമണത്തിനിരയായ സംഭവത്തിൽ 17 വയസ്സുകാരൻ പിടിയിലായി. സംഘത്തിലെ മറ്റൊരു കുട്ടിക്കായി റെയിൽവേ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പരുക്കേറ്റ കൊല്ലം കടവൂർ ഗീതാസിൽ രാഖി(23) അപകടനില തരണം ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഡിണ്ടിഗലിൽ നിന്ന് തിരുനെൽവേലിയിലേക്കു കൊണ്ടുപോയ ഗുഡ്സ് ട്രെയിനിന്റെ ഗാർഡായിരുന്നു രാഖി. മധുര കുടൽനഗർ പ്രദേശത്ത് ട്രെയിൻ സിഗ്നൽ കാത്തുകിടക്കവേ 2 പേർ ഗാർഡ് കോച്ചിനുള്ളിൽ കയറി രാഖിയുടെ സ്വർണമാലയും ബാഗും മൊബൈൽ ഫോണും കവരാൻ ശ്രമിച്ചു.
രാഖി എതിർത്തതോടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആക്രമിച്ച ശേഷം ബാഗുമായി കടന്നു. ബാഗിൽ ഫോണും പണവുമുണ്ടായിരുന്നു. ആക്രമണത്തിൽ തലയ്ക്കാണു പരുക്കേറ്റത്. രാഖിയുടെ നിലവിളി കേട്ടെത്തിയ റെയിൽവേ ജീവനക്കാർ ഇവരെ മധുരയിലെ റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടുപ്രതിയും പ്രായപൂർത്തിയാകാത്തയാളാണ്. മദ്യപിക്കാനുള്ള പണത്തിനു വേണ്ടിയാണ് അതിക്രമം നടത്തിയതെന്നാണു പ്രാഥമിക വിവരം.ഫോൺ ഒഴികെ മറ്റെല്ലാ വസ്തുക്കളും തിരികെ ലഭിച്ചു. വിവിധ യൂണിയനുകൾ മധുരയിൽ പ്രതിഷേധ പ്രകടനം നടത്തി.