വണ്ടികളിൽ അനധികൃത സ്റ്റിക്കർ പതിച്ചാൽ വലയിലാകും, പിന്നാലെ പിഴയുമെത്തും
Mail This Article
ചെന്നൈ ∙ നഗരത്തിലോടുന്ന വാഹനങ്ങൾ അനധികൃതമായി സ്റ്റിക്കർ പതിക്കുന്നതിനെതിരെ പൊലീസ് നടപടി തുടങ്ങി. ആദ്യമായി പിടിക്കപ്പെട്ടവർക്ക് 500 രൂപ പിഴ ചുമത്തി. രണ്ടാമതും പിടിക്കപ്പെട്ടാൽ 1,500 രൂപ പിഴ ഈടാക്കും. പൊലീസ് പരിശോധനയിൽ അകപ്പെടാതിരിക്കാൻ ‘പ്രസ്’, ‘പൊലീസ്’ തുടങ്ങിയ സ്റ്റിക്കറുകൾ അനധികൃതമായി പതിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണു നടപടി. കുറ്റവാളികളും മറ്റും ഇത്തരം സ്റ്റിക്കറുകൾ പതിച്ച വാഹനങ്ങൾ ഉപയോഗിക്കുന്നതായുള്ള പരാതികളും ഉയർന്നിരുന്നു.
അംഗീകൃത രേഖകളുള്ള ഡോക്ടർമാർ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ എന്നിവർക്കു സ്റ്റിക്കറുകൾ ഉപയോഗിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ, നമ്പർ പ്ലേറ്റിൽ ഒരു തരത്തിലുള്ള സ്റ്റിക്കറുകളും പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. കൂടാതെ, പ്രസ്, ഡോക്ടർ, അഭിഭാഷകൻ തുടങ്ങിയ സ്റ്റിക്കറുകൾ ഒട്ടിച്ച വാഹനങ്ങൾ ബന്ധപ്പെട്ട ആളുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും ബന്ധുക്കൾക്കു പോലും കൈമാറരുതെന്നും പൊലീസ് പറഞ്ഞു.