ട്രെയിനിൽ നിന്നു വീണ് ഗർഭിണിയുടെ മരണം: അപായച്ചങ്ങല പ്രവർത്തിച്ചില്ലെന്ന് ബന്ധുക്കൾ
Mail This Article
ചെന്നൈ ∙ എഗ്‌മൂർ– കൊല്ലം എക്സ്പ്രസിൽ യാത്ര ചെയ്ത ഗർഭിണി ട്രെയിനിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദക്ഷിണ റെയിൽവേ അന്വേഷണം തുടങ്ങി. വ്യാഴാഴ്ച രാത്രി കടലൂർ ജില്ലയിലെ വിരുദാചലത്തിന് സമീപം നടന്ന ദാരുണ സംഭവത്തിൽ തെങ്കാശി ശങ്കരൻകോവിൽ സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യ കസ്തൂരിയാണ്(22) മരിച്ചത്. വളകാപ്പ് ചടങ്ങിനായി ചെന്നൈയിൽ നിന്നു തെങ്കാശിയിലേക്കു പോകവേ മാമ്പാക്കത്ത് എത്തിയപ്പോഴാണ് അപകടമുണ്ടായത്. 7 മാസം ഗർഭിണിയായിരുന്ന യുവതി, ഛർദിക്കാനായി കംപാർട്മെന്റിലെ വാഷ്‌ബേസിന് സമീപം നിൽക്കവേ അവശയായി പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു. ബന്ധുക്കൾ ഉടൻ തന്നെ കംപാർട്മെന്റിലെ അപായച്ചങ്ങല വലിച്ചെങ്കിലും ട്രെയിൻ നിന്നില്ല. തുടർന്ന് അടുത്ത കംപാർട്മെന്റിൽ പോയി അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചപ്പോഴേക്കും 8 കിലോമീറ്ററോളം പിന്നിട്ടിരുന്നു.
കസ്തൂരിക്കായി ട്രാക്കിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിക്കാഞ്ഞതോടെ കുടുംബം റെയിൽവേ പൊലീസിൽ പരാതി നൽകി. പിന്നീട്, വെള്ളിയാഴ്ച പുലർച്ചെയാണു പൂവനൂരിൽ നിന്നു മൃതദേഹം കണ്ടെത്തിയത്. അപായച്ചങ്ങല കൃത്യമായി പ്രവർത്തിച്ചിരുന്നെങ്കിൽ ട്രെയിൻ നിർത്തി യുവതിയെ രക്ഷിക്കാനാകുമായിരുന്നെന്നു ബന്ധുക്കൾ പറയുന്നു. 9 മാസം മുൻപായിരുന്നു കസ്തൂരിയുടെ വിവാഹം. ട്രെയിൻ കൊല്ലത്ത് എത്തിയ ശേഷം റെയിൽവേ അധികൃതരും ആർപിഎഫ് ഉദ്യോഗസ്ഥരും കംപാർട്മെന്റിൽ പരിശോധന നടത്തി. അപായച്ചങ്ങല കൃത്യമായി പ്രവർത്തിച്ചിരുന്നോ എന്നതും വീഴ്ച സംഭവിച്ചത് എവിടെയാണെന്നതും കണ്ടെത്താൻ പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്.