ADVERTISEMENT

അങ്കമാലി ∙ അങ്കമാലി ‌ടൗൺ മുതൽ അത്താണി വരെ അനുഭവപ്പെടുന്നത് വൻ ഗതാഗതക്കുരുക്ക്. എംസി റോഡിലും സമാന സ്ഥിതിയുണ്ടായി. അവശ്യ സർവീസുകളായ ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയവയ്ക്കൊന്നും കടന്നുപോകാൻ പറ്റാത്ത തരത്തിലാണ് ടൗണിലെ ഗതാഗതക്കുരുക്ക്. ദീർഘദൂര സർവീസുകളിലെ യാത്രക്കാർ മണിക്കൂറുകളോളം കുരുക്കിൽ പെട്ട് വലയുകയാണ്. തിരക്കു കാരണം ടൗണിൽ ഒരിടത്തും വാഹനങ്ങൾ നിർത്താൻ സാധിക്കാത്തത് വ്യാപാരസ്ഥാപനങ്ങളിലെ കച്ചവടത്തെയും ബാധിച്ചു.

അനധികൃത പാർക്കിങ് പരിഹരിക്കാനും കുറ്റമറ്റ ഗതാഗത സംവിധാനങ്ങൾ ഒരുക്കാനും അധികൃതർ ഇടപെടുന്നില്ല എന്നാണ് ആക്ഷേപം. ആവശ്യമായ ക്രമീകരണങ്ങളും പൊലീസിന്റെ ഭാഗത്തുനിന്നു സ്വീകരിച്ചതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നില്ല. അന്നേദിവസം ഉച്ചയ്ക്കു ശേഷം കാലടി ഭാഗത്തു നിന്നും വന്ന സ്വകാര്യ ബസുകൾ നഗരത്തിൽ പ്രവേശിക്കാതെ എൻഎച്ച് ലിങ്ക് റോഡ് വഴിയാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്കും തിരികെയും സർവീസ് നടത്തിയത്.

ട്രാഫിക് കമ്മിറ്റി വിളിച്ച് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു തുടങ്ങിയിട്ടു വർഷങ്ങളായി. എന്നാൽ നടപടി ഉണ്ടായിട്ടില്ല. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനു ഉതകുമെന്നു കരുതുന്ന അങ്കമാലി, കുണ്ടന്നൂർ ബൈപാസ് പദ്ധതികൾ എങ്ങുമെത്തുകയും ചെയ്തിട്ടില്ല. അങ്കമാലി ടൗണിലെ ഗതാഗത സ്തംഭനത്തിന്റെ ഉത്ഭവകേന്ദ്രങ്ങളിലൊന്ന് അങ്ങാടിക്കടവ് സിഗ്നൽ ജംക്‌ഷനാണ്. ഒട്ടേറെ അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.

തൃശൂർ റൂട്ടിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ക്യാംപ്ഷെഡ് റോഡിലേക്കുള്ള ഭാഗത്ത് ഫ്രീ ലെഫ്റ്റിനുള്ള സൗകര്യമൊരുക്കണമെന്ന് അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.പി.ജിബി, സെക്രട്ടറി ബി.ഒ.ഡേവിസ് എന്നിവർ ആവശ്യപ്പെട്ടു. ദേശീയപാതയിൽ എപ്പോഴെങ്കിലും വാഹനങ്ങളുടെ ഒഴുക്കിന് നേരിയ തടസ്സം ഉണ്ടായാൽ പോലും അത് വൻ കുരുക്ക് രൂപപ്പെടാൻ കാരണമാകും.

ഇവിടെ ഫ്രീ ലെഫ്റ്റ് സാധ്യമായാൽ ദേശീയപാതയിൽ നിന്നും ടി.ബി ജംക്‌ഷൻ ഭാഗത്തേക്കുള്ള നൂറുകണക്കിനു വാഹനങ്ങൾക്കു കുരുക്കിൽ പെടാതെ പോകാൻ കഴിയുമെന്നും അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. കാനകൾക്കു മുകളിലുള്ള കോൺക്രീറ്റ് സ്ലാബുകൾ എല്ലാം ഒടിഞ്ഞു തൂങ്ങിയതിനാൽ കാൽനടയാത്രക്കാർ ദുരിതത്തിലാണ്.
കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കുന്നതും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. അങ്ങാടിക്കടവ് റെയിൽവേ അടിപ്പാത തുറുന്നു കൊടുക്കുമ്പോൾ ആ ഭാഗത്തു നിന്നുളള വാഹനങ്ങളുടെ എണ്ണത്തിലും വൻ വർധന ഉണ്ടാകുമെന്നതിനാൽ സിഗ്‌നൽ ലൈറ്റുകളുടെ സമയക്രമത്തിലും മാറ്റം വരുത്തേണ്ടി വരും.

English Summary:

Angamali Traffic Crisis: Essential Services Paralyzed by Persistent Congestion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com