പള്ളിമുകൾ പട്ടികജാതി കോളനി പ്രദേശത്തെ മണ്ണെടുപ്പ്: കോളനി നിവാസികൾക്ക് ആശങ്ക
Mail This Article
കിഴക്കമ്പലം∙ പള്ളിക്കര പള്ളിമുകൾ പട്ടികജാതി കോളനി പ്രദേശത്തെ മണ്ണെടുപ്പും നിർമാണ പ്രവർത്തനങ്ങളും കോളനി നിവാസികളെ ഒഴിപ്പിക്കാനുള്ള ശ്രമമെന്ന് ആരോപണം. കോളനിയിലേക്കുള്ള റോഡരികിൽ ആഴ്ചകളായി മണ്ണെടുപ്പ് തുടരുകയാണ്. ഇതിനെതിരെ കോളനി നിവാസികൾ കലക്ടർക്കും മൈനിങ് ആൻഡ് ജിയോളജി വകുപ്പിലും പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
അന്വേഷിക്കുമ്പോൾ തിരഞ്ഞെടുപ്പ് തിരക്കിലാണെന്ന മറുപടിയാണുള്ളത്. ഇതിനിടെ മണ്ണെടുപ്പ് ധൃതിയായി നടക്കുന്നതായി കോളനിക്കാർ പറഞ്ഞു. കോളനിക്കു മറു വശത്തെ മാഞ്ചേരിക്കുഴി റോഡരികിലെ ഉയർന്ന പ്രദേശവും ഇതിനോടകം മണ്ണിടിച്ച് കൊണ്ടുപോയിട്ടുണ്ട്. കനത്ത ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശമാണ് പള്ളിമുകൾ കോളനി. പള്ളിക്കര കനാലിൽ വെള്ളമെത്തിയാൽ അവ സംഭരിച്ചാണ് കോളനിയിലേക്ക് പമ്പ് ചെയ്യുന്നത്.
മണ്ണെടുപ്പു തുടർന്നാൽ ഈ പ്രദേശത്ത് കടുത്ത വരൾച്ച നേരിടുമെന്ന് കോളനി നിവാസികൾ ആശങ്കപ്പെടുന്നു. ഇതിനു സമീപത്തെ ചായ്‌ക്കോത്തു മലയുടെ ഒരു ഭാഗം മണ്ണെടുത്തതിലൂടെ വർഷങ്ങളായി ഇവിടെ ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴ പെയ്യുമ്പോൾ ചായ്‌ക്കോത്തുമല കോളനിയിലെ താമസക്കാരെ മാറ്റി പാർപ്പിക്കുകയാണ് പതിവ്.