വേണാടിന് താത്കാലിക വിട; സൗത്ത് സ്റ്റേഷനോടു യാത്ര പറഞ്ഞ് വേർപിരിഞ്ഞു
Mail This Article
കൊച്ചി ∙ കേരള ചരിത്രത്തിൽ വേണാട് ഒരു നാട്ടുരാജ്യമായിരുന്നെങ്കിലും മലയാളിക്കു വേണാട് എന്നാൽ കേരളത്തിന്റെ പകുതിയിലേറെ ഓടിയെത്തുന്ന ട്രെയിനാണ്. വർഷങ്ങളായി തിരുവനന്തപുരം– ഷൊർണൂർ– തിരുവനന്തപുരം വേണാട് എക്സ്പ്രസിന്റെ (16302–16301) ചരിത്രത്തിന്റെ ഭാഗമാണ് എറണാകുളം സൗത്ത് (ജംക്‌ഷൻ) റെയിൽവേ സ്റ്റേഷൻ. തലസ്ഥാന നഗരത്തെ കൊച്ചിയുടെ ഹൃദയവുമായി ബന്ധിപ്പിച്ചിരുന്ന വേണാട് ഇന്നലെ വൈകിട്ട് താൽക്കാലികമായെങ്കിലും സൗത്ത് സ്റ്റേഷനോടു യാത്ര പറഞ്ഞു വേർപിരിഞ്ഞു.
ഇന്നു മുതൽ സൗത്ത് സ്റ്റേഷൻ ഒഴിവാക്കി തൃപ്പൂണിത്തുറയിൽ നിന്നു നേരിട്ടു നോർത്ത് (ടൗൺ) സ്റ്റേഷൻ വഴിയും തിരികെയും വേണാട് സർവീസ് നടത്തുമ്പോൾ യാത്രക്കാർ ഉന്നയിക്കുന്ന പ്രധാന ആവശ്യം റെയിൽവേയുടെ മുന്നിലുണ്ട്. കോട്ടയം വഴിയുള്ള ട്രെയിൻ യാത്രികരുടെ യാത്രാദുരിതം പരിഹരിക്കാൻ സൗത്തിലേക്ക് ഒരു മെമു വേണം. തെക്കൻ ജില്ലകളിൽ നിന്ന് എറണാകുളത്തേക്കു ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കു വന്നു മടങ്ങുന്നവരുടെ ആശ്രയമാണു വേണാട് എക്സ്പ്രസ്. ട്രെയിൻ യാത്രികരെ വടക്കൻ ജില്ലകളിലേക്കു ബന്ധിപ്പിക്കാനും മുഖ്യകണ്ണിയാണ്.
എറണാകുളം നോർത്ത്– ഷൊർണൂർ റൂട്ടിൽ നിലവിലെ സമയക്രമത്തേക്കാൾ അര മണിക്കൂറോളം മുൻപേയാണ് ഇന്നു മുതൽ വേണാടിന്റെ സർവീസ്. എറണാകുളം നോർത്ത്– തിരുവനന്തപുരം റൂട്ടിൽ 15 മിനിറ്റോളം നേരത്തെയെത്തും. തിരുവനന്തപുരത്തു നിന്ന് എറണാകുളം ടൗൺ (നോർത്ത്) സ്റ്റേഷനിൽ രാവിലെ 9.50ന് എത്തും. ഷൊർണൂരിൽ നിന്ന് ടൗൺ സ്റ്റേഷനിലെത്തുക വൈകിട്ട് 5.15നാണ്. ടൗൺ സ്റ്റേഷനിൽ വേണാട് എത്തുമ്പോൾ യാത്രക്കാരുടെ അധിക തിരക്ക് കണക്കിലെടുത്ത് നിലവിലുള്ളതിലും കൂടുതൽ സമയം അനുവദിക്കേണ്ടിവരും.