കളമശേരിയിൽ 2 വീടുകൾ കുത്തിത്തുറന്നു കവർച്ച
Mail This Article
കളമശേരി ∙ നഗരസഭയിൽ കൂട്ടക്കവർച്ചക്ക് ശ്രമം. 2 വീടുകൾ കുത്തിത്തുറന്നു. ഒരു വീടിന്റെ വിക്കറ്റ് ഗേറ്റിന്റെ താഴ് തല്ലിത്തകർത്തുവെങ്കിലും വീടിനകത്തു കയറിയില്ല. കൊച്ചി സർവകലാശാലക്കു സമിപമാണ്കൂ ട്ടക്കവർച്ചക്ക് ശ്രമം നടന്നത്. മോഷ്ടാക്കൾ കയറിയ വീടുകളെല്ലാം പൂട്ടിയിട്ടിരുന്നതാണ്. വീട്ടുകാർ ദൂരദേശങ്ങളിലാണ്. ഇവർ മടങ്ങിവന്നാലെ നഷ്ടങ്ങളുടെ കണക്ക് വ്യക്തമാകൂ.വ്യവസായിയായ പോട്ടച്ചാൽ നഗർ നൂർമഹൽ വീട്ടിൽ കെ.അബൂബക്കറിന്റെ വീട്ടിലും തൃക്കാക്കര മാവേലിനഗർ 6–ക്രോസ് റോഡിൽ പി.എ.ആനന്ദവല്ലി അമ്മയുടെയും വീടുകളിലാണ് മോഷണം നടന്നത്. 2 വീടുകളുടെയും മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തു കയറിയത്. അബൂബക്കറും കുടുംബവും വ്യാഴാഴ്ച രാവിലെ വീടുപൂട്ടി കശ്മീരിൽ പോയിരിക്കുകയാണ്. ആനന്ദവല്ലി അമ്മയും കുടുംബവും മുംബൈയിലാണ്.
രണ്ടു വീടുകളിലെയും കിടപ്പുമുറികളിലും മറ്റും വച്ചിട്ടുള്ള അലമാരകളും മേശകളുമെല്ലാം മോഷ്ടാക്കൾ പരതി. വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. ആനന്ദവല്ലിയമ്മയുടെ വീടിന്റെ ഗേറ്റിന്റെ താഴ് തല്ലിത്തകർത്തു അകത്തുകടന്ന മോഷ്ടാക്കൾ മുൻവശത്തെ വാതിൽ കുത്തിത്തുറക്കുകയായിരുന്നു. പൊലീസ് ഈ വീടിന്റെ ഗേറ്റ് മറ്റൊരു താഴിട്ട് പൂട്ടിയിരിക്കുകയാണ്. അയൽവാസിയുടെ വീടിന്റെ വിക്കറ്റ്ഗേറ്റിന്റെ താഴ് തകർത്ത ശേഷം മതിൽ ചാടിക്കടന്നാണ് അബൂബക്കറിന്റെ വീട്ടിലേക്ക് മോഷ്ടാക്കൾ എത്തിയത്. അബൂബക്കറിന്റെ വീട്ടിൽ പൊലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഇവിടെ നിന്നും പണവും സ്വർണവും നഷ്ടമായതായി സൂചനയുണ്ട്. അബൂബക്കറും കുടുംബവും തിങ്കളാഴ്ച കാശ്മീരിൽ നിന്നു മടങ്ങിയെത്തും.