ADVERTISEMENT

വൈപ്പിൻ ∙ മീൻ വറുതിയെ തുടർന്ന് ചീനവലകളും നഷ്ടത്തിലേക്ക്. ഒരു ദിവസം മുഴുവൻ വല വലിച്ചാലും ഒന്നും  കിട്ടാത്ത സ്ഥിതിയാണെന്ന് തൊഴിലാളികൾ പറയുന്നു.പുഴയിൽ സ്ഥാപിച്ചിരിക്കുന്ന ചീനവലകളിൽ നേരത്തെ തന്നെ മത്സ്യലഭ്യത കുറഞ്ഞിരുന്നു. വലിപ്പം  കുറഞ്ഞ  തെള്ളിച്ചെമ്മീനും കാര്യമായി  വില ലഭിക്കാത്ത പൊടിമീനുകളും. മാത്രമാണ് കുറച്ചു നാളുകളായി  ലഭിക്കുന്നത്.  വിലയേറിയ മീനുകൾ ലഭിച്ചിരുന്ന അഴിമുഖത്തെ വലകളും ഇപ്പോൾ ഇതേഅവസ്ഥയിലാണ്. വലുപ്പം കുറഞ്ഞ  കണമ്പും  മറ്റും മാത്രമാണ്  കുറച്ചു നാളായി ലഭിക്കുന്നത്. അതും കുറഞ്ഞ അളവിൽ.

ഇത്തരം വലുപ്പമേറിയ  ചീനവലകൾ  സ്ഥാപിക്കുന്നതിന്  മാത്രം  2 ലക്ഷത്തോളം രൂപ ചെലവുണ്ട്. പ്രവർത്തിപ്പിക്കുന്നതിന് യന്ത്രസഹായം ആവശ്യമാണെന്നതിനാൽ  പലരും കൂടുതൽ പണം മുടക്കി മോട്ടറുകളും മറ്റ് സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ പഴയ ബൈക്കുകളുടെ മാറ്റം വരുത്തിയ എൻജിനുകൾ ഉപയോഗിച്ചാണ് വലകൾ ഉയർത്തിയിരുന്നത്. എന്നാൽ പുകയുടെ ശല്യവും മറ്റും ഉള്ളതിനാൽ അവ ഒഴിവാക്കി അഴിമുഖത്തെ ഒട്ടു മിക്ക വലകളിലും സോളർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്രയേറെ പണം മുടക്കിയിട്ട് അതിന്റെ ഒരു ചെറിയ ഒരു ശതമാനം പോലും തിരിച്ചു ലഭിക്കാത്ത സാഹചര്യമാണെന്ന് തൊഴിലാളികൾ പറയുന്നു.

വൈപ്പിൻ ദ്വീപിന്റെ കിഴക്കുഭാഗത്തെ  പുഴയിലെ ചീനവലകളിൽ ഒരു പങ്ക് ദേശീയ ജലപാതയ്ക്ക് വേണ്ടി നേരത്തെ നീക്കം ചെയ്തിരുന്നു. ഈ വലകളിൽ പലതും തലമുറകളായി കുടുംബങ്ങളുടെ ഉപജീവനമാർഗമാണ്. ആഫ്രിക്കൻ പായൽ ശല്യം മൂലം എല്ലാവർഷവും നാലു മാസത്തോളം പൂർണമായും തൊഴിലും വരുമാനവും നഷ്ടമാകുമെന്ന് ചീനവലത്തൊഴിലാളികൾ പറയുന്നു. മഴ കാലം തെറ്റി പെയ്യുന്നതിനാൽ ഇടയ്ക്കിടെ പായൽശല്യം രൂക്ഷമാകുന്നതും  പതിവാണ്. അടുത്തകാലത്ത് കടലിൽ നിന്ന് ജെല്ലി മത്സ്യങ്ങൾ  കൂട്ടത്തോടെ പുഴയിലേക്ക് എത്തിയതും ചീനവലകളെ പ്രതികൂലമായി ബാധിച്ചിരുന്നു.

വലകൾ സുഗമമായി പ്രവർത്തിപ്പിക്കാൻ കഴിയാതായതിനു പുറമേ മത്സ്യലഭ്യത തീർത്തും കുറയുകയും  ചെയ്തു .ആകെ ലഭിച്ചിരുന്ന ചെറിയ ചെമ്മീൻ വേർതിരിച്ചെടുക്കുന്നതും ശ്രമകരമായി മാറി. അതിനു പുറമേയാണ് ഇപ്പോൾ മീൻ കുറവും തിരിച്ചടിയാ‌യിരിക്കുന്നത്. അഴിമുഖത്തെ ചീനവലകളിൽ  നിന്ന് മീൻ വാങ്ങാൻ ഇപ്പോഴും ദൂര സ്ഥലങ്ങളിൽ  നിന്നു വരെ ആളുകൾ എത്തുന്നുണ്ടെങ്കിലും നിരാശരായി മടങ്ങുന്ന സ്ഥിതിയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി  ഇപ്പോൾ ചെറുതോടുകളിലും വലുപ്പം കുറഞ്ഞ ചീനവലകൾ പലരും സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ അവിടങ്ങളിലും മീൻ ലഭ്യത  കുറവാണെന്നു മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com