ഓട്ടോ ഡ്രൈവറെയും മകനെയും കൊലപ്പെടുത്താൻ ശ്രമം: മൂന്നു പേർ അറസ്റ്റിൽ
Mail This Article
മൂന്നാർ ∙ മുൻവൈരാഗ്യത്തെ തുടർന്ന് ഓട്ടോ ഡ്രൈവറെ കല്ലിന് തലയ്ക്കടിച്ചും മകനെ വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി. മാങ്കുളം ആനക്കുളം സ്വദേശികളായ നെല്ലിമലയിൽ ദേവസ്യ (61), ഉടുമ്പിക്കൽ ജസ്റ്റിൻ റോയി (27), മുകളേൽ എം.എസ്.സനീഷ്(23) എന്നിവരെയാണ് മൂന്നാർ എസ്എച്ച് ഒ രാജൻ.കെ.അരമനയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ആനക്കുളം ഇളം ചിങ്ങത്ത് ഷാജി മാത്യൂ (50), മകൻ അഭിജിത് (19) എന്നിവരാണ് ഗുരുതരാവസ്ഥയിൽ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ഞായറാഴ്ച വൈകിട്ട് ആനക്കുളത്തു വച്ചാണ് സംഭവം.കഴിഞ്ഞ 16ന് പറവൂർ ചെറായി സ്വദേശികളായ വിനോദ സഞ്ചാരികളെ മർദിച്ച കേസിൽ അറസ്റ്റിലായ പ്രതികളാണ് സനീഷും ജസ്റ്റിനും.16 ന് സഞ്ചാരികളെ മർദിക്കുന്നതിനിടയിൽ ഓട്ടോ ഡ്രൈവറായ ഷാജി തടസ്സം പിടിക്കുകയും ഇവരെ ഓടിച്ചു വിടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് മൂവരും ചേർന്ന് ബൈക്ക് ഉപയോഗിച്ച് ഓട്ടോ തടഞ്ഞ് നിർത്തിയശേഷം വലിച്ചിറക്കി തോർത്തിൽ കെട്ടിയ കല്ലുകൊണ്ട് ഷാജിയെ തലയ്ക്കടിച്ച് വീഴ്ത്തിയത്.
നിലത്തു വീണു കിടന്ന ഇയാളെ മൂവരും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ മകൻ അഭിജിത്തിനെ പ്രതികൾ വാക്കത്തി കൊണ്ട് കൈയ്ക്ക് വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്തശേഷം കടന്നുകളയുകയായിരുന്നു. എസ് എച്ച്ഒ യുടെ നേതൃത്വത്തിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇന്നലെ പുലർച്ചെ വിവിധ സ്ഥലങ്ങളിൽ നിന്നായി പ്രതികൾ അറസ്റ്റിലായത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.