ADVERTISEMENT

മൂന്നാർ ∙ മൂന്നാറിലെ പ്രധാന റോഡുകൾ ഒഴിച്ചുള്ള മറ്റു പാതകളിൽ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന, ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ വിനോദസഞ്ചാര മേഖലയ്ക്കു തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് നാട്. രാവിലെ വന്ന് അന്നു തന്നെ മടങ്ങുന്നവർ ഒഴികെ മൂന്നാറിൽ രണ്ടും മൂന്നും ദിവസം താമസിക്കുന്നവരുടെ പ്രധാന വിനോദങ്ങളിലൊന്നാണ് രാത്രികാല ട്രക്കിങ്ങും ഓഫ് റോഡ് സവാരിയും. 

തേയിലത്തോട്ടങ്ങൾ, വനമേഖല എന്നിവിടങ്ങൾ വഴിയാണ് ഓഫ് റോഡ് സവാരിയും ട്രക്കിങ്ങും നടത്തുന്നത്. വന്യമൃഗങ്ങളെ കാണുകയും മൂന്നാറിന്റെ തണുപ്പ് ആസ്വദിക്കുകയും ചെയ്യുകയാണ് സഞ്ചാരികളുടെ പ്രധാന ലക്ഷ്യം. മാങ്കുളം, ആനക്കുളം, ലക്ഷ്മി, പള്ളിവാസൽ, ദേവികുളം ഗ്യാപ് റോഡ്, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, വട്ടവട, മറയൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഇത്തരത്തിലുള്ള സവാരികളും ട്രക്കിങ്ങും പതിവായി നടത്തുന്നത്. 

7 മണിക്കു മുൻപ് സഞ്ചാരികൾ മുറികളിൽ മടങ്ങിയെത്തുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് വിദഗ്ധ സമിതി ശുപാർശ ചെയ്തിരിക്കുന്നത്. യാത്ര ചെയ്യാൻ കഴിയാതെ വൈകുന്നേരങ്ങളിൽ മുറികളിൽ അടച്ചിരിക്കേണ്ട സാഹചര്യമാണ് പുതിയ തീരുമാനം നടപ്പിലാക്കിയാൽ സംജാതമാകുന്നത്. ഈ തീരുമാനം നടപ്പായാൽ ടൂറിസം മേഖലയെ ആശ്രയിച്ചു കഴിയുന്ന ഗൈഡുമാർ, ടാക്സി ഡ്രൈവർമാർ, ചെറുകിട  കച്ചവടക്കാർ തുടങ്ങി ഒട്ടേറെയാളുകളുടെ ഉപജീവനമാർഗം ഇല്ലാതാകുമെന്ന ആശങ്കയിലാണ് വിനോദസഞ്ചാര മേഖല.

നെഞ്ചിടിച്ച്  ചിന്നക്കനാൽ
കൊളുക്കുമല ട്രക്കിങ് അവസാനിപ്പിച്ചാൽ വിനോദ സഞ്ചാര കേന്ദ്രമായ ചിന്നക്കനാലിൽ അത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ചിന്നക്കനാലിൽ നക്ഷത്ര പദവിയുള്ള പത്തിലധികം ഹോട്ടലുകളും അൻപതോളം ചെറുകിട ഹോട്ടലുകളും ഹോംസ്റ്റേകളുമാണുള്ളത്. ഇവിടെയെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും കൊളുക്കുമല കാണാനെത്തുന്നവരാണ്. നൂറിലധികം ജീപ്പ് ഡ്രൈവർമാരും വ്യാപാരികളുമെല്ലാം കൊളുക്കുമലയിലെത്തുന്ന സഞ്ചാരികളെ ആശ്രയിച്ച് ജീവിതം മുന്നോട്ടു കാെണ്ടുപോകുന്നവരാണ്. കൊളുക്കുമല ഓഫ് റോഡ് സവാരിക്ക് വിലക്ക് വന്നാൽ നൂറു കണക്കിനാളുകളുടെ ജീവനോപാധി ഇല്ലാതെയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com