വേനൽച്ചൂട്: കൊളുന്ത് ലഭ്യത കുറഞ്ഞു; മൂന്നാറിൽ തേയില ഉൽപാദനം പകുതിയായി
Mail This Article
മൂന്നാർ ∙ വേനൽ കടുത്തതും മഴ പെയ്യാത്തതും മൂന്നാറിലെ തേയില വ്യവസായത്തെ ബാധിക്കുന്നു. കാലാവസ്ഥ മാറ്റത്തെ തുടർന്ന് ഏപ്രിൽ മാസത്തിലെ കൊളുന്ത് ലഭ്യത മറ്റ് മാസങ്ങളിൽ നിന്ന് 50 ശതമാനത്തിൽ താഴെയെത്തി. മുൻ വർഷങ്ങളിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആവശ്യത്തിന് വേനൽ മഴ ലഭിച്ചിരുന്നതിനാൽ ഏപ്രിൽ, മേയ് മാസങ്ങളിലും മൺസൂൺ കഴിഞ്ഞുള്ള ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലും കൊളുന്ത് ഉൽപാദനം കൂടിയിരുന്നു. വേനൽ മഴ ലഭിച്ചുകഴിഞ്ഞ് മാർച്ചിൽ വളമിടൽ നടക്കും. തുടർന്നാണ് കൊളുന്ത് തഴച്ചുവളരുന്നത്.
എന്നാൽ ഇത്തവണ വേനൽ മഴ ലഭിക്കാതെ വന്നതോടെ കൊളുന്ത് തീരെ ഇല്ലാത്ത സ്ഥിതിയാണ്. കൊളുന്തിന്റെ ലഭ്യതക്കുറവ് കാരണം കമ്പനികൾക്കെല്ലാം ഇത്തവണ തേയില ഉൽപാദനത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 50 ശതമാനം കുറവുണ്ടായി. മുൻവർഷങ്ങളിലെ അപേക്ഷിച്ച് തൊഴിലാളികൾക്ക് ലഭിച്ചിരുന്ന അധിക വരുമാനവും ഇത്തവണ ഇല്ലാതായി. കടുത്ത ചൂട് തുടരുമ്പോഴും തേയിലച്ചെടികൾ കരിയുന്നത് കുറവാണെന്നതാണ് ഏക ആശ്വാസം.