കെഎസ്ആർടിസി ബസുകളിൽ സിസിടിവി ക്യാമറ; കണ്ണൂരിൽ ക്യാമറ സ്ഥാപിച്ചത് 25 ബസുകളിൽ
Mail This Article
കണ്ണൂർ∙ കെഎസ്ആർടിസിയിൽ സിസിടിവി ക്യാമറ സ്ഥാപിക്കാനുള്ള നിർദേശം ജില്ലയിൽ നടപ്പാക്കിയത് 25 ബസുകളിൽ. കണ്ണൂർ ഡിപ്പോയിലെ 15 ബസുകളിലാണു ക്യാമറകളുള്ളത്. തലശ്ശേരി ഡിപ്പോയിലെ 6, പയ്യന്നൂർ ഡിപ്പോയിലെ 4 വീതം ബസുകളിലും ക്യാമറകൾ പ്രവർത്തനക്ഷമമാണ്. കണ്ണൂർ– ബെംഗളൂരു ബസിൽ നടന്ന ലാപ്ടോപ് മോഷണത്തിലും യാത്രക്കാരന്റെ ബാഗ് മൈസൂരിൽ നിന്ന് തട്ടിപ്പറിച്ച സംഭവത്തിലും പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത് ബസിലുണ്ടായിരുന്ന ക്യാമറയിൽ നിന്നാണ്. ലഗേജ് മാറിപ്പോകുക, മറന്നുപോകുക തുടങ്ങിയ സംഭവങ്ങളിലും ക്യാമറ ദൃശ്യങ്ങൾ സഹായത്തിനെത്തിയെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു.
യാത്രക്കാർക്കും ജീവനക്കാർക്കും നേരെയുള്ള അക്രമങ്ങൾ, ജീവനക്കാരുടെ പെരുമാറ്റം, റോഡപകടങ്ങൾ, മോഷണം തുടങ്ങിയവയൊക്കെ മനസ്സിലാക്കാനാണ് കെഎസ്ആർടിസിയിൽ സിസി ടിവി ക്യാമറ സ്ഥാപിക്കാൻ മാസങ്ങൾക്ക് മുൻപ് മന്ത്രി ആന്റണി രാജു നിർദേശം നൽകിയത്. മുഴുവൻ ബസുകളിലും സ്ഥാപിക്കണമെന്നായിരുന്നു നിർദേശം. തുടർന്ന് പുതുതായി ഇറങ്ങുന്ന ബസുകളിൽ ക്യാമറ സ്ഥാപിച്ചു തുടങ്ങി. എല്ലാ യൂണിറ്റുകളിലും ദൃശ്യങ്ങൾ പരിശോധിക്കാനുള്ള സംവിധാനവും ഇതിനോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്.
ഡീലക്സ് ബസുകളിൽ 3 വീതം, മുൻപിലും പിൻപിലും റോഡ് കാണാനും ബസിന് അകത്ത് കയറുന്നിടത്തുമാണ് ക്യാമറയുള്ളത്. സ്വിഫ്റ്റ് –ഗരുഡ എസി ബസുകളിൽ 4 എണ്ണം ഉണ്ട്. ബസിനകത്തും ബസിന്റെ ഡ്രൈവറുടെ സമീപത്തും മുൻപിലും പിൻപിലും റോഡ് കാണാനും ക്യാമറയുണ്ട്.