കണ്ണൂർ വിമാനത്താവള പരിസരത്ത് പുലിയെന്ന് സംശയം; സിസിടിവി ക്യാമറയുമായി വനം വകുപ്പ്
Mail This Article
മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവള പരിസരത്ത് പുലിയെന്നു സംശയം, വനം വകുപ്പ് ഉദ്യോഗസ്ഥർ സിസിടിവി ക്യാമറ സ്ഥാപിച്ചു. ബുധനാഴ്ച രാത്രി ബിഎസ്എഫ് ജീവനക്കാർ നടത്തിയ പട്രോളിങ്ങിന് ഇടയിലാണ് മൂന്നാം ഗേറ്റിന് സമീപം എയർപോർട്ട് കോംപൗണ്ടിന് ഉള്ളിൽ പുലിയുമായി സാദൃശ്യമുള്ള വന്യജീവി റോഡു മുറിച്ച് കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ എയർപോർട്ട് പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് വനം വകുപ്പുമായി ബന്ധപ്പെടുകയായിരുന്നു.ഇന്നലെ രാവിലെ 8.30 ഓടു കൂടി തോലബ്ര റേഞ്ചിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
വന്യജീവിയെ കണ്ട സ്ഥലത്ത് കാൽപാടുകൾ കാണ്ടെത്തുകയും തുടർന്നുള്ള പരിശോധനയിൽ സമീപത്തെ കാട്ടിനുള്ളിൽ നായയുടെ ജഡം പകുതി തിന്ന നിലയിൽ കണ്ടെത്തി. സമീപത്തുള്ള മരത്തിന് മുകളിൽ നഖത്തിന്റെ പാടുകളും കണ്ടു. മരത്തിൽ കണ്ട പാടുകളും കാൽ പാടുകളും പുലിയുടേതെന്നു വനംവകുപ്പ് ഏറക്കുറെ സ്ഥിരീകരിച്ചു. നായയുടെ ജഡത്തിന് 3 ദിവസത്തോളം പഴക്കമുണ്ടാകും.
വൈകിട്ട് 5.30 ഓടു കൂടി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് 2 ക്യാമറകൾ സ്ഥാപിച്ചു. ബാക്കി അവശിഷ്ടം കഴിക്കാൻ പുലി എത്തിയാൽ ദൃശ്യങ്ങൾ ക്യാമറയിൽ പതിയും. ഇന്ന് രാവിലെ ക്യാമറ പരിശോധിക്കുമെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.വി.വിനോദ് കുമാർ, ബിഎഫ്ഒമാകായ വി.സി.വിബീഷ്, എം.സയന, വാച്ചർ ഇ.ശോഭ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമറ സ്ഥാപിച്ചത്. പരിശോധന സമയത്ത് എയർപോർട്ട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു.