കണ്ണൂർ വിമാനത്താവള പരിസരത്ത് പുലിയെന്ന് സംശയം; നിരീക്ഷണ ക്യാമറകൾ പരിശോധിക്കും
Mail This Article
മട്ടന്നൂർ∙ കണ്ണൂർ വിമാനത്താവളത്തിലെ വന്യജീവി സാന്നിധ്യം നിരീക്ഷിക്കാൻ വച്ച ക്യാമറകൾ ഇന്നു പരിശോധിക്കും. സാഹചര്യ തെളിവുകളിൽ പുലിയാണെന്ന സംശയത്തിലാണ് വനം വകുപ്പ്. ബുധനാഴ്ച രാത്രിയിലായിരുന്നു വിമാനത്താവള മൂന്നാം ഗേറ്റിന് സമീപം വന്യജീവിയെ കണ്ടത്.
ബുധനാഴ്ച രാത്രിയിൽ ബിഎസ്എഫ് സംഘത്തിന്റെ രാത്രികാല പ്രത്യേക പരിശോധനയ്ക്കിടെയാണ് പുലിയെന്ന് സംശയിക്കുന്ന വന്യജീവിയെ വിമാനത്താവള മൂന്നാം ഗെറ്റ് പരിസരത്ത് കണ്ടത്. മൺ തിട്ടയ്ക്ക് മുകളിൽ ഇരിക്കുന്ന നിലയിലാണ് വന്യജീവിയെ കണ്ടത്. വ്യാഴാഴ്ച വനം വകുപ്പ് നടത്തിയ പരിശോധനയിൽ വന്യജീവി ഭക്ഷിച്ചെന്ന് കരുതുന്ന പട്ടിയുടെ അവശിഷ്ടവും കണ്ടെത്തിയിരുന്നു.
തുടർന്നാണ് വന്യ ജീവി ഏതാണെന്നു ഉറപ്പിക്കാനുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. നായയുടെ അവശിഷ്ടം കണ്ടെത്തിയ മേഖലയിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ രണ്ട് ക്യാമറകൾ സ്ഥാപിച്ചത്. ഈ ക്യാമറകൾ ശനിയാഴ്ച രാവിലെ പരിശോധിക്കുമെന്നാണു വനം വകുപ്പ് അറിയിച്ചത്.
നായയുടെ അവശിഷ്ടം കണ്ടെത്തിയതിനോട് ചേർന്ന മരത്തിൽ കോറിയിട്ട പാടുകളും കണ്ടെത്തിയിരുന്നു. മരത്തിലെ പാടുകളും കാൽപാടും പുലിയുടെത് തന്നെയാകുമെന്നാണു വനം വകുപ്പിന്റെ അനുമാനം. ഉപേക്ഷിച്ച നായയുടെ അവശിഷ്ടം ഭക്ഷിക്കാൻ വന്യജീവി എത്തുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. അങ്ങനെയെങ്കിൽ വന്യ ജീവി നിരീക്ഷണ ക്യാമറയിൽ പതിയാനും സാധ്യതയുണ്ട്.