കാട്ടാനകളെ തുരത്തൽ ആറളത്ത് പുനരാരംഭിക്കുന്നു; ‘ഓപ്പറേഷൻ എലിഫന്റ്’ 4–ാം ഘട്ടം നാളെ മുതൽ
Mail This Article
ഇരിട്ടി∙ ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള ‘ഓപ്പറേഷൻ എലിഫന്റ്’ ദൗത്യം 4–ാം ഘട്ടം നാളെ 7ന് ആരംഭിക്കും. മാർച്ച് അവസാനവും ഏപ്രിൽ 2–ാം വാരവും ആയി 4 ഘട്ടങ്ങളിൽ ആയി നടത്തിയ ശേഷം നിർത്തി വച്ച ആനതുരത്തലാണ് നാളെ പുനരാരംഭിക്കാൻ ഫാമിൽ ഇന്നലെ സബ് കലക്ടർ സന്ദീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥ – ജനകീയ കമ്മിറ്റി യോഗം ആണു തീരുമാനിച്ചത്.
50 ഓളം ആനകൾ ഫാമിൽ ഇനിയും തുടരുന്നതായാണു പ്രദേശവാസികളുടെ പരാതി. കഴിഞ്ഞ ദിവസം കാട്ടാന വീട് പൊളിച്ചിരുന്നു. 4 അംഗ കുടുംബം തലനാരിഴയ്ക്കാണു ദുരന്തത്തിൽ പെടാതെ രക്ഷപ്പെട്ടത്. ഫാമിലും പുനരധിവാസ മേഖലയിലും രാത്രിയും പകലും വ്യത്യാസമില്ലാതെ ആന ശല്യം രൂക്ഷമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്നലെ ഫാമിൽ അടിയന്തര യോഗം ചേർന്നത്. നാളെയും 7 നും ആയി പുനരധിവാസ മേഖലയിൽ ഉള്ള കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തും.
8 മുതൽ ഫാം കൃഷിയിടത്തിലെ കാട്ടാനകളെ തുരത്തും കാട്ടാനകളെയെല്ലാം കാട് കയറ്റുന്നതു വരെ തുരത്തൽ തുടരാനാണു തീരുമാനം.സബ് കലക്ടർ അധ്യക്ഷത വഹിച്ചു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, കണ്ണൂർ ഡിഎഫ്ഒ എസ്.വൈശാഖ്, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ. കെ.പി.നിധീഷ് കുമാർ, ടിആർഡിഎം ഫാം സൈറ്റ് മാനേജർ സി.ഷൈജു, കൊട്ടിയൂർ റേഞ്ചർ സുധീർ നേരത്ത്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി.പ്രസാദ്, വനം ദ്രുത പ്രതികരണ സേന ഡപ്യൂട്ടി റേഞ്ചർ എം.ഷൈനി കുമാർ, പഞ്ചായത്ത് ഫാം വാർഡ് അംഗം മിനി ദിനേശൻ എന്നിവർ പ്രസംഗിച്ചു.