മുംബൈ പൊലീസ് എന്ന വ്യാജേന പണം തട്ടിയെടുത്തെന്നു പരാതി
Mail This Article
കണ്ണൂർ ∙ മുംബൈ പൊലീസ് ആണെന്ന വ്യാജേന ഫോൺ ചെയ്ത് മട്ടന്നൂർ സ്വദേശിയിൽ നിന്നും 3,54,478 രൂപ തട്ടിയെടുത്തതായി പരാതി. പരാതിക്കാരന്റെ പേരിൽ ഒരു കൊറിയർ ഇറാനിലേക്ക് അയച്ചിട്ടുണ്ടെന്നും അതിൽ നിങ്ങളുടെ പേരിലുള്ള കാലാവധി കഴിഞ്ഞ പാസ്പോർട്ട്, ക്രെഡിറ്റ് കാർഡ്, എംഡിഎംഎ എന്നിവ ഉണ്ടെന്നും പറഞ്ഞ് മുംബൈ പൊലീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയ ഒരാൾ ഫോൺ വിളിക്കുകയായിരുന്നു.
ശേഷം ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെടുകയും പരാതിക്കാരന്റെ അക്കൗണ്ടിലെ പണം ആർബിഐ വെരിഫിക്കേഷനു വേണ്ടി അയാൾ പറയുന്ന അക്കൗണ്ടിലേക്ക് അയച്ചു നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. അത് വിശ്വസിച്ച പരാതിക്കാരൻ 3,54.478 രൂപ നൽകുകയായിരുന്നു. പിന്നീട് ഇത് ഒരു തട്ടിപ്പാണെന്ന് മനസ്സിലായതോടെയാണ് പൊലീസിൽ പരതി നൽകിയത്.
∙മറ്റൊരു പരാതിയിൽ തലശ്ശേരി സ്വദേശിക്ക് 2800 രൂപ നഷ്ടപ്പെട്ടു. ഫേസ്ബുക്കിൽ പേഴ്സണൽ ലോണിനായിയുള്ള പരസ്യം കണ്ട് വാട്സാപ് വഴി ബന്ധപ്പെടുകയും തുടർന്ന് പ്രോസസിങ് ചാർജ് ആയി പണം ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ 2800 രൂപ നൽകുകയായിരുന്നു.
മറ്റൊരു പരാതിയിൽ മുഴപ്പാല സ്വദേശിക്ക് 1,90,000 രൂപ നഷ്ടപ്പെട്ടു. പരാതിക്കാരിയുമായി ഫേസ്ബുക്കിൽ ലണ്ടനിൽ നിന്നുമുള്ള ഡോക്‌ടർ ആണെന്ന വ്യാജേന സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് പരാതിക്കാരിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ അയച്ചിട്ടുണ്ടെന്നും പറയുന്നു.
ശേഷം നിങ്ങളുടെ പേരിൽ ഒരു പാഴ്സൽ വന്നിട്ടുണ്ടെന്നും അത് ലഭിക്കുന്നതിന് കസ്റ്റംസ് ക്ലിയറൻസിനായി പറയുന്ന അക്കൗണ്ടുകളിലേക്ക് പണം അയച്ചു കൊടുക്കണമെന്നും പറഞ്ഞ് പാർസൽ കമ്പനിയിൽ നിന്നാണെന്ന വ്യാജേന വിളിച്ചാണ് തട്ടിപ്പിനിരയാക്കിയത്. സമാനമായ മറ്റൊരു പരാതിയിൽ ന്യൂ മാഹി സ്വദേശിക്ക് 9450 രൂപ നഷ്ടപ്പെട്ടു.
പരാതിക്കാരനുമായി ഇൻസ്റ്റഗ്രാമിൽ ലണ്ടനിൽ നിന്നുമുള്ള ആളാണെന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പരാതിക്കാരനെ കാണാൻ നാട്ടിൽ വരുന്നുണ്ടെന്ന് പറയുകയും.ശേഷം നാട്ടിൽ എത്തിയെന്നും തന്റെ എടിഎം കാർഡ് ബ്ലോക്കായെന്നും പണം അയച്ചുതരണമെന്നും പറഞ്ഞു പരാതിക്കാരന്റെ കയ്യിൽ നിന്നും 9450 രൂപ തട്ടിയെടുക്കുകയായിരുന്നു.