യുവാവിനെ പ്രണയക്കെണിയിൽപ്പെടുത്തി പണവും സ്വർണവും കവർന്നു; 4 പേർ അറസ്റ്റിൽ
Mail This Article
കൊല്ലം ∙ യുവാവിനെ പ്രണയക്കെണിയിൽപ്പെടുത്തി പണവും സ്വർണവും മൊബൈൽ ഫോണും കവർന്ന കേസിൽ 4 പ്രതികൾ അറസ്റ്റിലായി. ചവറ പയ്യാലക്കാവ് ത്രിവേണിയിൽ മാളു എന്ന് വിളിക്കുന്ന ജോസ്ഫിൻ (28), ചവറ ഇടത്തുരുത്ത് നഹാബ് മൻസിലിൽ നഹാബ്(30), ചവറ മുകുന്ദപുരം അരുൺ ഭവനത്തിൽ അപ്പു എന്ന് വിളിക്കുന്ന അരുൺ(28), പാരിപ്പള്ളി മീനമ്പലത്ത് എസ്.എൻ നിവാസിൽ അരുൺ(30) എന്നിവരാണു കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
ശക്തികുളങ്ങര സ്വദേശിയായ യുവാവിനെ ജോസ്ഫിൻ ഫോണിൽ വിളിച്ച് ബന്ധം സ്ഥാപിച്ച ശേഷം വീട്ടിലേക്കു ക്ഷണിച്ചു. കൊല്ലം താലൂക്ക് ഒാഫിസിന് സമീപമുള്ള അറവുശാലയ്ക്ക് സമീപത്ത് എത്തിയ യുവാവിനെ പ്രതികൾ 4 പേരും ചേർന്ന് ചേർന്ന് മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും സ്വർണ മോതിരവും കവരുകയും ചെയ്തുവെന്നാണ് കേസ്.
ജോസ്ഫിനെതിരെ ലഹരിമരുന്ന് കേസ് അടക്കം നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈസ്റ്റ് ഇൻസ്പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ദിൽജിത്ത്, ഡിപിൻ, ആശാ ചന്ദ്രൻ, എഎസ്ഐ സതീഷ്കുമാർ, എസ്‌സിപിഒ അനീഷ്, സിപിഒ അനു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.