നാട്ടുകാരെ ഭീതിയിലാക്കി യുവാക്കൾ; പെട്രോൾ നിറച്ച കുപ്പികൾ കത്തിച്ചു വീടുകളിലേക്ക് എറിഞ്ഞു
Mail This Article
കൊല്ലം∙ മുഖത്തല ചെറിയേലയിൽ വ്യാഴം രാത്രി മാരകായുധങ്ങളുമായി എത്തിയ യുവാക്കൾ നാട്ടുകാരെ ഭീതിയിലാക്കി മണിക്കൂറോളം കലാപ അന്തരീക്ഷം സൃഷ്ടിച്ചു. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സബിൻ (22) എന്നയാളെയാണു കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. പെട്രോൾ നിറച്ച കുപ്പികൾ കത്തിച്ചു വീടുകളിലേക്ക് എറിഞ്ഞ ശേഷം കൊലവിളിയുമായി പത്തു പേരടങ്ങുന്ന അക്രമി സംഘം വീടുകളിലേക്ക് ഇരച്ചെത്തുകയായിരുന്നു.
അക്രമത്തിന് നേതൃത്വം നൽകിയെന്ന് ആരോപിക്കുന്ന യുവാവ് ഇന്നലെ പുലർച്ചെ വീണ്ടും ബൈക്കിലെത്തി യുവാക്കളെ വാഹനം ഇടിച്ചു പരുക്കേൽപിച്ചതായും പരാതിയുണ്ട്. ഇന്ന് ഗൃഹപ്രവേശം നടക്കുന്ന കൊന്നം കോട് മേലതിൽ സുരേഷിന്റെ വീട് ആക്രമിക്കുകയും ഇദ്ദേഹത്തിന്റെ മുഖത്ത് വെട്ടിപരുക്കേൽപിക്കുകയും ചെയ്തു. സുരേഷിന്റെ മുഖത്ത് 25 തുന്നലുണ്ട്. ഗൃഹപ്രവേശച്ചടങ്ങിന് സ്ഥാപിച്ച പന്തലിന്റെ ഒരു ഭാഗവും അക്രമികൾ തീയിട്ടു. ലക്ഷംവീട് ഷീല ഭവനിൽ ഷീലയുടെ വീടാണ് പിന്നീട് ആക്രമിക്കപ്പെട്ടത്. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനവും അക്രമികൾ കത്തിച്ചു.
അക്രമം നടക്കുമ്പോൾ ഷീല മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന അക്രമികൾ വീട്ടുപകരണങ്ങളെല്ലാം തല്ലി തകർത്തു. ജീവരക്ഷാർഥം ഇവർ സമീപത്തെ വീട്ടിലേക്ക് ഒാടിക്കയറി. വഴിയിൽ കണ്ടവരെയെല്ലാം അക്രമികൾ പിന്നീട് ആക്രമിച്ചു. പ്രശാന്ത് എന്ന യുവാവിന്റെ കൈക്കും തോളിനും വെട്ടേറ്റു. ജോലി കഴിഞ്ഞ് വീട്ടിലേക്കു വന്ന ഗോവിന്ദ്, വയോധികനായ ശശി എന്നിവർക്കും ആക്രമണത്തിൽ പരുക്കേറ്റു. കുറച്ചു ദിവസമായി ഇവിടെ സംഘർഷം നിലനിൽക്കുന്നുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ബുധൻ ചെറിയേലയിലുള്ള മഹേഷ് എന്ന യുവാവിന് കുത്തേറ്റിരുന്നു. ഇതേ തുടർന്നുണ്ടായ സംഘർഷമാണ് വലിയ അക്രമത്തിൽ കലാശിച്ചത്.
മഹേഷിനെ കുത്തിയ യുവാവിനെ മറ്റു യുവാക്കൾ ചേർന്ന് വ്യാഴം വൈകിട്ട് മർദിച്ചതായി പറയുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് രാത്രി വീടുകളിൽ കയറി ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഭയപ്പെട്ട് ആരും വീടിന് പുറത്തേക്ക് ഇറങ്ങാൻ തയാറായില്ല. പ്രദേശത്ത് ലഹരി സംഘങ്ങളുടെ ശല്യം ഉണ്ടെന്നും പരാതിയുമുണ്ട്. തുടർച്ചയായി നടക്കുന്ന അക്രമത്തിന് പിന്നിൽ ലഹരി സംഘങ്ങളും ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. എക്സൈസും പൊലീസും ലഹരി സംഘങ്ങളെ കണ്ടെത്തി അമർച്ച ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാട്ടുകാർ പൊലീസിൽ പരാതി നൽകി.