ADVERTISEMENT

വിജയപുരം ∙ മീനന്തറയാർ ഗ്രാമീണ ടൂറിസം ഇടനാഴിയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒന്നാംഘട്ടമായി പണി പൂർത്തിയാക്കിയ കടത്തുകടവ് കുട്ടികളുടെ മിനി പാർക്ക് ജൂണിൽ ഉദ്ഘാടനം ചെയ്യും. വടവാതൂർ കടത്തുകടവ് മുതൽ പൊൻപള്ളി പാലം വരെയുള്ള പ്രദേശമാണ് ഗ്രാമീണടൂറിസം ഇടനാഴിയായി വിജയപുരം ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുത്തത്. മിനി പാർക്കിനു 18 ലക്ഷം രൂപ ചെലവഴിച്ചു.

മീനന്തറയാറിലെയും പാടശേഖരങ്ങളിലെയും കാഴ്ചകൾ കാണാൻ ഇരിപ്പിടങ്ങളും നടപ്പാതയും ഒരുക്കി. സുരക്ഷയ്ക്കായി ആറിന്റെ കരകളിൽ ഗ്രില്ലും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. തെരുവുവിളക്കും ഒരുക്കി. വടവാതൂർ ബണ്ട് റോഡ് ടൂറിസവുമായി ബന്ധിപ്പിക്കും. റോഡരികിൽ കൂടുതൽ ഇരിപ്പിടങ്ങൾ, സൂര്യാസ്തമയം കാണാൻ വ്യൂ പോയിന്റ്, മീൻപിടിക്കാൻ സൗകര്യങ്ങൾ എന്നിവയും ഒരുക്കും. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി പാപ്പാഞ്ഞിയെ കത്തിക്കുന്നതു കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ ബണ്ട് റോഡിലേക്ക് എത്താറുണ്ട്.

മുൻപു നവീകരിച്ച ബോട്ടുജെട്ടിയുടെ സമീപത്താണ് രണ്ടാംഘട്ട പണികൾ ആരംഭിച്ചത്. പൊൻപള്ളി പാലത്തിനു സമീപമുള്ള ഭാഗം ഒറ്റമഴയിൽ തന്നെ വെള്ളം കയറുന്നതാണ്. ഇവിടെ മണ്ണിട്ട് ഉയർത്തി സംരക്ഷണഭിത്തി കെട്ടി വെള്ളപ്പൊക്ക കെടുതിയിൽ നിന്നു സംരക്ഷിക്കും. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

കടത്തുകടവിൽ നിന്നു പൊൻപള്ളി പാലം വരെ ബോട്ടുയാത്രയും കുട്ടവഞ്ചി യാത്രയും സജ്ജീകരിക്കാനാണ് ആലോചിക്കുന്നത്. ഇതിനു സ്പോൺസർമാരെ കണ്ടെത്തും. സൗന്ദര്യവൽക്കരണത്തിനും ലക്ഷ്യമിടുന്നു. ഗ്രാമീണകാഴ്ചകൾ, പക്ഷി നിരീക്ഷണം, നെൽപാടങ്ങളിലൂടെ നടത്തം, തീരത്തുകൂടി സൈക്കിൾ സവാരി എന്നിങ്ങനെ വിവിധ വിനോദസഞ്ചാര പാക്കേജുകൾ പഞ്ചായത്തിന്റെ ഭാവനയിൽ ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com