വലിയപാലത്തിൽ വലിയ വണ്ടികളുടെ ‘തല’ മുട്ടുന്നു; ഗതാഗതക്കുരുക്ക്
Mail This Article
പാലാ ∙ റിവർവ്യൂ റോഡിലുടെ അമിത ഉയരത്തിൽ സാധനങ്ങൾ കയറ്റിയ ലോറികൾ കടന്നുപോകുമ്പോൾ വലിയ പാലത്തിന്റെ അടിഭാഗത്ത് തട്ടി കുടുങ്ങുന്നത് പതിവാകുന്നു. ഇത് നഗരത്തിൽ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. ഇതുവഴി ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുന്നത് അനുവദനീയമാണെങ്കിലും കൂടുതൽ ഉയരത്തിൽ ലോഡുമായി എത്തുന്ന വാഹനങ്ങളാണ് ഗതാഗതക്കുരുക്കിനു ഇടയാക്കുന്നത്. അനവധി തവണ വാഹനങ്ങൾ പാലത്തിനടിയിൽ കുടുങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അമിത ലോഡുമായി അന്യ സംസ്ഥാനത്ത് നിന്നെത്തിയ ലോറിക്കു പാലത്തിനടിയിലൂടെ കടന്നുപോകാൻ കഴിയാതിരുന്നത് ഗതാഗതക്കുരുക്കിനിടയാക്കി. പാലത്തിനടിയിലൂടെ കടന്നു പോകാവുന്ന വാഹനങ്ങളുടെ നിശ്ചിത ഉയരം മുന്നറിയിപ്പായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഡ്രൈവർമാർ മുന്നറിയിപ്പ് അവഗണിക്കുന്നതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്. മുന്നറിയിപ്പിനായി സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് പൈപ്പിന്റെ അടിയിലൂടെ ഭാരവണ്ടികൾ കടന്നുപോകുകയും വലിയ പാലത്തിന് അടിഭാഗത്ത് എത്തുമ്പോൾ കുരുങ്ങുകയുമാണ്.
കഴിഞ്ഞ ദിവസം രാത്രിയിൽ വലിയ ഭാരവണ്ടി പാലത്തിൽ തട്ടുകയും വാഹനത്തിന്റെ ചില്ലുകൾ പൊട്ടി ഡ്രൈവർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പാലത്തിനു അടിയിലൂടെ കടന്നുപോകാൻ സാധിക്കാതെ ഭാരവാഹനങ്ങൾ തിരിച്ച് പോകാൻ ശ്രമിക്കുമ്പോഴും ഗതാഗതക്കുരുക്കുണ്ടാകുന്നു. വലിയ വാഹനങ്ങൾ ഇവിടെ തിരിക്കാൻ സൗകര്യക്കുറവുണ്ട്. ഏറെ സമയം പണിപ്പെട്ടാണ് വാഹനങ്ങൾ തിരിക്കുന്നത്.