ADVERTISEMENT

ചങ്ങനാശേരി ∙ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നു താറാവുകളെ കൊന്നൊടുക്കിയ വാഴപ്പള്ളി പഞ്ചായത്തിലെ കുമരങ്കരി ഭാഗത്ത് 4 ലക്ഷം രൂപയുടെ നഷ്ടമെന്നു പ്രാഥമിക നിഗമനം. വാഴപ്പള്ളി പഞ്ചായത്ത് 20ാം വാർഡിൽ കുമരങ്കരി ഭാഗത്തെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 8561 താറാവുകളെയും കോഴികളെയുമാണു കഴിഞ്ഞ ദിവസം ശാസ്ത്രീയമായി കൊന്നൊടുക്കി സംസ്കരിച്ചത്. 

10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് പക്ഷികൾ, പക്ഷികളെ കൊണ്ടുവരുന്ന കൊട്ടകൾ, പക്ഷിക്കാഷ്ഠം എന്നിവ കൊണ്ടുവരുന്നതിനും പുറത്തേക്ക് കൊണ്ടുപോകുന്നതിനും വിലക്ക് ഏർപ്പെടുത്തി. സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണ വിധേയമാണെന്നും ആശങ്ക വേണ്ടെന്നും ജില്ലാ മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കുമരങ്കരി ഓടേറ്റി പാടശേഖരത്തിൽ വളർത്തിയ താറാവുകളിലാണു പക്ഷിപ്പനി കണ്ടെത്തിയത്.

കർശന നിരീക്ഷണം
പക്ഷിപ്പനി സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ ചുറ്റളവിനു പുറത്തുള്ള സ്ഥലങ്ങളിലും മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണം ശക്തമാക്കി. വീടുകളിലും ഫാമുകളിലും വളർത്തുന്ന താറാവ്, കോഴി, ടർക്കി എന്നിവയെ നിരീക്ഷിക്കുന്നു. രണ്ടാഴ്ച ഇടവിട്ട് 4 പ്രാവശ്യമായി സാംപിളുകൾ ശേഖരിച്ച് തിരുവല്ല മഞ്ഞാടി ലാബിലേക്ക് അയക്കും. ആന്റിജൻ പോസിറ്റീവ് ഫലം വന്നാൽ ഭോപ്പാലിലെ ലാബിലേക്ക് അയയ്ക്കാനും 48 മണിക്കൂറിനുള്ളിൽ ഫലമറിയാനുമുള്ള സജ്ജീകരണങ്ങളും ഏർ‌പ്പെടുത്തി.

മനുഷ്യരിലേക്കു പകർന്നോ എന്നറിയാൻ ആരോഗ്യവിഭാഗം പ്രദേശത്തെ ആളുകളുടെ സ്രവം അടുത്ത ദിവസങ്ങളിൽ ശേഖരിക്കും.അസ്വാഭാവികമായി പക്ഷികളുടെ മരണം കണ്ടെത്തിയാൽ ഉടൻ വിവരമറിയിക്കാൻ ജില്ലയിലെ മറ്റു സ്ഥലങ്ങളിലെ വെറ്ററിനറി ഡോക്‌ടർമാർക്കും നിർദേശം നൽകി. ‌താറാവ്, കോഴി ഉൾപ്പെടയുള്ളവയെ വാഹനത്തിൽ കൊണ്ടുപോകുന്നത് തടയുന്നതിനു പൊലീസ് നിരീക്ഷണമുണ്ട്. എന്നാൽ ആലപ്പുഴ ഭാഗത്ത് നിന്നു ജലമാർഗം താറാവുകളെ ചങ്ങനാശേരി ഭാഗത്തേക്ക് കൊണ്ടുവരുന്നത് തടയാൻ മാർഗമില്ലാത്തത് വെല്ലുവിളിയാണ്.

നഷ്ടക്കണക്ക്
സ്വകാര്യ ബാങ്കുകളിൽ നിന്നുൾപ്പെടെ  വായ്പയെടുത്താണു കർഷകർ താറാവുകളെ വളർത്തിയത്. എന്നാൽ അടിക്കടിയുണ്ടാകുന്ന പക്ഷിപ്പനി വലിയ കടക്കെണിയിലേക്കാണു കർഷകരെ തള്ളിവിടുന്നത്. കൃത്യമായ നഷ്ടപരിഹാരം ലഭ്യമാകാത്തതും വലിയ പ്രതിസന്ധിയാണ്. ആലപ്പുഴ, നീലംപേരൂർ ഭാഗങ്ങളിൽ 2014ലുണ്ടായ പക്ഷിപ്പനിയുടെ നഷ്ടപരിഹാരം ലഭിക്കാൻ 2 വർഷം ഓഫിസുകൾ കയറിയിറങ്ങിയവരുണ്ട്.

50 ദിവസമായ താറാവിനു 100 രൂപയും അതിനു മുകളിലുള്ളവയ്ക്ക് 200 രൂപയുമാണ് നഷ്ട പരിഹാരമെന്നാണു മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. താറാവ് കു‍ഞ്ഞുങ്ങൾക്കും തീറ്റയ്ക്കും വാക്സീനും വില കൂടി. അതിനാൽ നഷ്ടപരിഹാരം യഥാക്രമം 150ഉം 250 ഉം ആക്കണമെന്നാണ് കർഷകരുടെ ആവശ്യം.

അലങ്കാര പക്ഷികൾ
വീട്ടിൽ വളർത്തുന്ന അലങ്കാര പക്ഷികൾക്കും നിരീക്ഷണം ഏർ‌പ്പെടുത്തി. പക്ഷിപ്പനി മേഖലയിലെ അലങ്കാര പക്ഷികളെ ആദ്യഘട്ടത്തിൽ കൊല്ലില്ല. ഇവയെ നിരീക്ഷിച്ച് പക്ഷിപ്പനി ലക്ഷണങ്ങൾ ഉറപ്പുവരുത്തിയാൽ മാത്രം കൊല്ലുന്നതാണ് രീതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com