ADVERTISEMENT

കോട്ടയം ∙ ചരിത്രപ്രസിദ്ധമായ പുതുപ്പള്ളി വലിയ പെരുന്നാളിന്റെ പ്രധാന ദിനങ്ങളിലേക്കു കടക്കുന്നതോടെ ഇനിയുള്ള ദിവസങ്ങളിൽ ആയിരക്കണക്കിനു പേർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലേക്ക് ഒഴുകിയെത്തും. ചരിത്രപ്രസിദ്ധമായ വെടിക്കെട്ട് ആറിനാണ്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് പള്ളിയുടെ ആകാശവിതാനത്ത് വർണവിസ്മയം തീർക്കും. റവന്യു, ഫയർ ആൻഡ് സേഫ്റ്റി, പൊലീസ് എന്നിവ വെടിക്കെട്ടിന്റെ മേൽനോട്ടവും നിയന്ത്രണവും ഏറ്റെടുക്കും. മേയ് 6നു രാത്രി 9 മുതൽ 10 വരെയാണ് വെടിക്കെട്ട്.

ആകാശത്ത് കരിമരുന്നു കലാപ്രകടനം പെരുന്നാൾ ആഘോഷത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നാണ്. കാണാൻ നാടിന്റെ നാനാ ഭാഗങ്ങളിൽനിന്ന് ആയിരങ്ങളാണ് എത്താറുള്ളത്.പെരുന്നാളിലെ പ്രധാനനേർച്ചയായ വെച്ചൂട്ട് സദ്യയ്ക്കുള്ള ചമ്മന്തിപ്പൊടി ഇന്നലെ തയാറാക്കി. പഴയ കാലത്തേതു പോലെ മരം കൊണ്ടുള്ള ഉരലിൽ ഇടിച്ചാണ് ചമ്മന്തിപ്പൊടി പാകപ്പെടുത്തിയത്.

ഇന്നു രാവിലെ കുർബാനയ്ക്കു ശേഷം 9ന് അച്ചാറിനുള്ള മാങ്ങ അരിയൽ ആരംഭിക്കും. പള്ളി വികാരിയുടെയും സഹവികാരിമാരുടെയും ബസ്ക്യാമ്മമാരാണ് മാങ്ങ അരിയൽ ഉദ്ഘാടനം ചെയ്യുന്നത്. അച്ചാറിനുള്ള  മാങ്ങ അരിയൽ, ചമ്മന്തിപ്പൊടിക്കുള്ള തേങ്ങ ചുരണ്ടൽ എന്നിവ വനിതകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. മാങ്ങ അരിയൽ ചടങ്ങിനെ നേർച്ചയായി കണ്ട് ഇതിൽ ആളുകൾ പങ്കെടുക്കുന്നു.

പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള വെച്ചൂട്ട് നേർച്ചയ്ക്കായി ചമ്മന്തിപ്പൊടി 
തയാറാക്കുന്നു.
പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള വെച്ചൂട്ട് നേർച്ചയ്ക്കായി ചമ്മന്തിപ്പൊടി തയാറാക്കുന്നു.

പള്ളിയിൽ ഇന്ന്
പ്രഭാതനമസ്കാരം, കുർബാന (തോമസ് ഏബ്രഹാം കുറിയന്നൂർ കോറെപ്പിസ്കോപ്പ – 6.45, വെച്ചൂട്ടിനുള്ള മാങ്ങ അരിയൽ – 9.00, സന്ധ്യാ നമസ്കാരം – 5.30, പുതുപ്പള്ളി കൺവൻഷൻ (ഡോ.ബിജു ജേക്കബ്) – 6.15, മധ്യസ്ഥ പ്രാർഥന – 8.00

ദീപക്കാഴ്ച 6ന്
പുതുപ്പള്ളി  വലിയ പള്ളി പെരുന്നാളിന്റെ കേരളത്തനിമ എന്നു വിശേഷിപ്പിക്കാവുന്ന ദീപക്കാഴ്ച 6നു നടക്കും. പുതുപ്പള്ളി കവല ചുറ്റിയുള്ള പ്രദക്ഷിണത്തിനു മുന്നോടിയായി പള്ളിയുടെ മുൻപിലുള്ള വിശാലമായ പാടം ദീപങ്ങളാൽ നിറയും. പാടത്ത് കാലുകൾ നാട്ടി അവയുടെ അറ്റത്ത് വാഴപ്പിണ്ടി വട്ടത്തിൽ മുറിച്ച് കുത്തിനിർത്തി അവയിൽ ചെരാത് നിരത്തിയാണ് ദീപക്കാഴ്ച ഒരുക്കുന്നത്. ചെരാതിൽ എണ്ണയിൽ നനച്ച കിഴിയിട്ടു കത്തിക്കും. ലക്ഷദീപം എന്നാണ് ദീപക്കാഴ്ചയെ  വിളിക്കുന്നത്. 

English Summary:

Puthuppally Church Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com