അറ്റകുറ്റപ്പണിക്ക് നടപടിയില്ല; ജലക്ഷാമം! ശുദ്ധജലത്തിന് ആരെ തടയണം
Mail This Article
തിരുവമ്പാടി∙ തടയണകളുടെ അറ്റകുറ്റപ്പണി കൃത്യസമയത്തു നടത്താത്തതിനാൽ പ്രയോജനപ്പെടുന്നില്ലെന്നു പരാതി. വേനലിൽജലസ്രോതസ്സുകൾ സജീവമായി നിലനിർത്തുന്നത് തടയണകളാണ്. 2012ൽ ഹാർഡ പദ്ധതിയിൽ ഉൾപ്പെടുത്തി പുല്ലൂരാംപാറയിൽ നിർമിച്ച പല തടയണകളും ഇപ്പോൾ ശോഷിച്ച അവസ്ഥയിലാണ്. ഈ വർഷം തടയണയുടെ അറ്റകുറ്റപ്പണി നടത്താൻ ഒരു നടപടിയുമുണ്ടായില്ല. പല തടയണകളുടെയും പലകകൾ ദ്രവിച്ച് പൊട്ടിക്കീറുകയും തൂണുകളുടെ സിമന്റ് അടർന്നു പോകുകയും ചെയ്തു.
ഇതോടെ വെള്ളം പെട്ടെന്നു ചോർന്നു പോകുന്നു. സമീപത്തെ കിണറുകളിലും മറ്റ് ജല സ്രോതസ്സുകളിലെ ഇതോടെ ജലനിരപ്പു താഴ്ന്നു. ചില തടയണകളിൽ പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് ചോർച്ച തടയാനും ശ്രമം നടത്തുന്നു. തടയണകളിൽ പ്ലാസ്റ്റിക് ഇടുന്നത് പരിസ്ഥിതിക്കു ദോഷകരമായതിനാൽ ഒഴിവാക്കണമെന്ന നിർദേശമുണ്ട്. ജലസേചന വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തി ആയതിനാൽ പഞ്ചായത്തിന് അറ്റകുറ്റപ്പണി നടത്താൻ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.