നോക്കിനിന്നില്ല, മുങ്ങിയെടുത്തു: കുളത്തിൽ മുങ്ങിത്താഴ്ന്ന കുട്ടികള്ക്കു രക്ഷകരായി വീട്ടമ്മയും വിദ്യാർഥികളും
Mail This Article
മുക്കം ∙ മീൻ പിടിക്കുന്നതിനിടെ കുളത്തിൽ വീണ വിദ്യാർഥികൾക്കു രക്ഷകരായി വീട്ടമ്മയും വിദ്യാർഥികളും. കാരശ്ശേരി ഒറവുംകുണ്ടിലെ ആഴമേറിയ കുളത്തിൽ മീൻ പിടിക്കുന്നതിനിടെ വീണ മുഹമ്മദ് ഫിസാൻ, മുഹമ്മദ് സയാൻ എന്നിവരെയാണ് കുളത്തിനു തൊട്ടടുത്തു താമസിക്കുന്ന വീട്ടമ്മയുടെ ധീരത കാരണം രക്ഷിക്കാനായത്. മലയാള മനോരമ ഏജന്റ് ഒറുവിങ്ങൽ അബ്ദുറഹിമാന്റെ ഭാര്യ ഒറുവിങ്ങൽ നഫീസ, അയൽവാസികളും വിദ്യാർഥികളുമായ ഇല്ലക്കണ്ടി മുഹമ്മദ് യാസീൻ, ഇല്ലക്കണ്ടി മുഹമ്മദ് സിനാൻ എന്നിവരാണു രക്ഷകരായത്.
കൃഷിക്കു വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന ഒറവുംകുണ്ട് കുളത്തിൽ മീൻ പിടിക്കാൻ എത്തിയതായിരുന്നു 10 വയസ്സുകാരൻ മുഹമ്മദ് ഫിസാനും ഏഴ് വയസ്സുകാരൻ മുഹമ്മദ് സയാനും മറ്റൊരു കുട്ടിയും. മീൻ പിടിക്കുന്നതിനിടെ മുഹമ്മദ് ഫിസാനും മുഹമ്മദ് സയാനും കുളത്തിലേക്കു വീണു. ഒപ്പമുള്ള കുട്ടി ബഹളം വച്ചതോടെ തൊട്ടടുത്ത വീട്ടിലെ ഒറുവിങ്ങൽ നഫീസ ഓടിയെത്തിയപ്പോൾ കാണുന്നത് ഒരു കുട്ടി മുങ്ങിത്താഴുന്നതാണ്. മരുമകൾ അസ്നത്തിനോട് ആളെ വിളിച്ചുകൂട്ടാൻ പറഞ്ഞ നഫീസ(49) രണ്ടാൾ പൊക്കമുള്ള മൺതിട്ടയിൽ നിന്നു കുളത്തിലേക്ക് ചാടി ഒരു കുട്ടിയെ രക്ഷപ്പെടുത്തി. ഇതിനിടെ നഫീസയുടെ കാലിൽ ആരോ പിടിക്കുന്നതു പോലെ തോന്നി.
അപ്പോഴാണു മറ്റൊരു കുട്ടി കൂടി ഉണ്ടെന്നു മനസ്സിലായത്. ഇതിനിടെ അവിടെ എത്തിയ തൊട്ടടുത്ത വീട്ടിലെ പാരാമെഡിക്കൽ വിദ്യാർഥികളും സഹോദരങ്ങളുമായ ഇല്ലക്കണ്ടി മുഹമ്മദ് യാസീൻ, മുഹമ്മദ് സിനാൻ എന്നിവർ നഫീസ ആദ്യം രക്ഷപ്പെടുത്തിയ കുട്ടിയെ കരയ്ക്കെത്തിച്ചു. തുടർന്നു രണ്ടാമത്തെ കുട്ടിയെ രക്ഷപ്പെടുത്താൻ മുഹമ്മദ് സിനാൻ കുളത്തിലേക്കു ചാടി. സിനാന്റെ കാലിൽ ആരോ പിടിക്കുന്നതുപോലെ തോന്നി മുങ്ങി നോക്കിയപ്പോഴാണ് രണ്ടാമത്തെ കുട്ടിയെയും കിട്ടിയത്.