ചുവപ്പ് തെളിയുമ്പോഴും ‘ഫ്രീ ലെഫ്റ്റ്’ സൗകര്യം തടയപ്പെടുന്നു; ബുദ്ധിമുട്ടി ഇരുചക്ര വാഹനയാത്രക്കാർ
Mail This Article
കോഴിക്കോട്∙ ജംക്‌ഷനുകളിൽ സിഗ്നലിൽ ചുവപ്പ് തെളിയുമ്പോഴും ഇടതുഭാഗത്തേക്കു തടസ്സമില്ലാതെ കടന്നു പോകാവുന്ന (ഫ്രീ ലെഫ്റ്റ്) സൗകര്യം പലയിടത്തും തടയപ്പെടുന്നു. ഇതുമൂലം കടുത്ത ചൂടിൽ ഇരുചക്ര വാഹനയാത്രക്കാർ ഏറെ നേരം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു. നഗരത്തിൽ എരഞ്ഞിപ്പാലം, കാരപ്പറമ്പ്, തൊണ്ടയാട്, ക്രിസ്ത്യൻ കോളജ് ജംക്‌ഷൻ, ചേവരമ്പലം, പുതിയറ, മാവൂർ റോഡ് ജംക്‌ഷൻ എന്നിവിടങ്ങളിൽ ട്രാഫിക് സിഗ്നലിൽ ചുവപ്പ് ലൈറ്റ് തെളിയുമ്പോൾ ചില വാഹനങ്ങൾ ഇടതു ഭാഗം ചേർത്തുനിർത്തി വഴി(ഫ്രീ ലെഫ്റ്റ്) തടസ്സപ്പെടുത്തുന്നതായാണ് പരാതി.
ഇതുകാരണം ചുട്ടുപൊള്ളുന്ന ചൂടിലും ഗതാഗതക്കുരുക്കിൽ നിൽക്കേണ്ടി വരുന്നു.ജംക്‌ഷനിൽ ഡ്യൂട്ടിയിലുള്ള മിക്ക ട്രാഫിക് പൊലീസുകാരും ഇതൊന്നും കണ്ടഭാവം നടിക്കുന്നുമില്ല. സിവിൽ സ്റ്റേഷനിൽ നിന്നു നഗരത്തിലേക്കു വരുന്ന വാഹനങ്ങളിൽ പലതും എരഞ്ഞിപ്പാലം ജംക്‌ഷനിൽ ഇടതുവശം (അരയിടത്തുപാലത്തേക്കുള്ള മിനി ബൈപാസ്) ചേർത്ത് ഗതാഗതം മുടക്കിയാണ് നിർത്തുന്നത്.
ഇതുകാരണം അരയിടത്തുപാലം ഭാഗത്തേക്കു പോകേണ്ട ഇരു ചക്രവാഹനം ഉൾപ്പെടെയുള്ളവ 4 മിനിറ്റോളം വെയിലത്തു നിർത്തണം. നിന്നു എരഞ്ഞിപ്പാലം ജംക്‌ഷനിൽ എത്തിയാലും നഗരത്തിലേക്കും അരയിടത്തുപാലത്തേക്കും പോകേണ്ട വാഹനങ്ങൾ ഇടതു ഭാഗത്തു നിർത്തുന്നതിനാൽ സിവിൽ സ്റ്റേഷൻ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾക്കു മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇത്തരത്തിൽ എല്ലാ ജംക്‌ഷനിലും ഗതാഗത നിയമലംഘനം നടക്കുന്നു.
ഈ ജംക്‌ഷനുകളിൽ നിലവിൽ ട്രാഫിക് പൊലീസ് ഡ്യൂട്ടിക്ക് ഉണ്ടെങ്കിലും വാഹനങ്ങൾക്ക് ഇടതു വശം ചേർന്നു പോകാനുള്ള സൗകര്യം ഒരുക്കുന്നില്ല. സിഗ്നൽ ജംക്‌ഷനിൽ നേരെ യാത്ര ചെയ്യേണ്ട വാഹനം ക്യൂ സംവിധാനത്തിൽ ഇടതു വശം ഒഴിവാക്കി നിർത്തണമെന്നാണ് നിയമം. എന്നാൽ ഇതു നടപ്പാകുന്നില്ല.