നിസരി ജംക്‌ഷൻ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നു; വാഹനങ്ങൾ വഴിതിരിച്ചു
Mail This Article
രാമനാട്ടുകര ∙ ദേശീയപാത നിസരി ജംക്‌ഷനിൽ വാഹനങ്ങൾ വഴി തിരിച്ചു വിട്ടതോടെ ബൈപാസ് ജംക്‌ഷനിൽ ഉടലെടുത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടി. ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ എ.ജെ.ജോൺസന്റെ നേതൃത്വത്തിൽ ജംക്‌ഷനിൽ താൽക്കാലിക ബാരിക്കേഡുകൾ സ്ഥാപിച്ചു. ഇതു തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്കു തിരിഞ്ഞു പോകുന്നതിന് സൗകര്യമായി. ജംക്‌ഷനിൽ മേൽപാലത്തിനു താഴെ ബസ് സ്റ്റോപ് സൗകര്യം ഏർപ്പെടുത്താനും മുന്നറിയിപ്പ് ബോർഡുകളും മറ്റു സുരക്ഷാ സംവിധാനങ്ങളും ഒരുക്കാനും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്ക് ട്രാഫിക് പൊലീസ് നിർദേശം നൽകി.
ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതലാണ് നിസരി ജംക്‌ഷനിൽ യൂണിവേഴ്സിറ്റി ഭാഗത്തേക്കുള്ള ഗതാഗതം വിലക്കിയത്. ആവശ്യമായ മുന്നൊരുക്കം നടത്താതെ പെട്ടെന്നു ഗതാഗതം വഴി തിരിച്ചുവിട്ടത് ബൈപാസ് ജംക്‌ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. തുടർന്നാണ് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ നേരിട്ടെത്തി ഗതാഗത സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയത്.അതേസമയം നിസരി ജംക്‌ഷനിൽ ഗതാഗതം വഴി തിരിച്ചു വിട്ടതോടെ നഗരത്തിൽ നിന്നു യൂണിവേഴ്സിറ്റി ഭാഗത്തേക്കുള്ള സ്വകാര്യ വാഹനങ്ങൾ എയർപോർട്ട് റോഡിലൂടെയാണ് പോകുന്നത്.
ബസുകൾ റൂട്ട് പ്രകാരം നിസരി ജംക്‌ഷൻ വഴി തന്നെയാണ് പോകുന്നത്. നഗരസഭാധ്യക്ഷ ബുഷറ റഫീഖ്, സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.ലത്തീഫ്, എയ്ഡ് പോസ്റ്റ് എസ്ഐ എം.രാജശേഖരൻ, ട്രാഫിക് എസ്ഐമാരായ എം.നാരായണൻ, കെ.സന്തോഷ്, കെഎംസി സേഫ്റ്റി ഓഫിസർ കെ.രാജശേഖരൻ, എൻഎച്ച്എഐ പിആർഒ പി.വിശ്വനാഥൻ, റെയ്സ് പ്രസിഡന്റ് പറമ്പൻ ബഷീർ, സെക്രട്ടറി കെ.സി.രവീന്ദ്രനാഥ് എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.