അപവാദ പ്രചാരണം ചോദ്യം ചെയ്ത യുവതിക്കും കൂട്ടുകാർക്കും കുത്തേറ്റു
Mail This Article
കോഴിക്കോട് ∙ സമൂഹമാധ്യമത്തിലൂടെ അപവാദം പ്രചരിപ്പിച്ചതു ചോദിക്കാനെത്തിയ യുവതിയെയും സുഹൃത്തുക്കളെയും നഗരമധ്യത്തിൽ ബീയർ കുപ്പി പൊട്ടിച്ച് ആക്രമിച്ചതായി പരാതി. യുവതിയുടെ സുഹൃത്തായ യുവാവിനു കഴുത്തിൽ കുത്തേറ്റു. യുവതിക്കും മറ്റൊരു സുഹൃത്തിനും പരുക്കുണ്ട്. വ്യാഴാഴ്ച രാത്രി പത്തരയോടെ പുതിയ ബസ് സ്റ്റാൻഡ് ജംക്‌ഷനു സമീപമാണു സംഭവം. കഴുത്തിനും തലയ്ക്കും കുത്തേറ്റ കല്ലുത്താൻ കടവ് സ്വദേശി ശ്യാംകുമാറിനെ (27) ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കസബ പൊലീസ് കേസെടുത്തു.ബ്യൂട്ടിഷ്യനായി ജോലി ചെയ്യുന്ന യുവതിയെക്കുറിച്ചു ജാഫർഖാൻ കോളനിയിലെ 'സ്പാ' മാനേജരായ യുവാവ് സമൂഹമാധ്യമത്തിൽ അപമാനകരമായ പോസ്റ്റ് പ്രചരിപ്പിച്ചതായി പറയുന്നു.
ഇതു ചോദിക്കാൻ യുവതിയും സുഹൃത്തുക്കളായ ശ്യാംകുമാറും മുഹമ്മദ് അൻസാറും സ്പാ മാനേജരെ ഫോണിൽ വിളിച്ചു. തുടർന്നു കൂടിക്കാഴ്ചയ്ക്കു പുതിയ സ്റ്റാൻഡിനു സമീപത്തെ ബാറിനു മുന്നിൽ എത്താൻ ആവശ്യപ്പെട്ടു. രാത്രി പത്തരയോടെ 3 പേരും സ്ഥലത്തെത്തിയപ്പോൾ കുപ്പിയുമായി എത്തിയ മാനേജർ ആക്രമിക്കുകയായിരുന്നെന്നു യുവാക്കൾ പരാതിയിൽ പറയുന്നു. ശ്യാംകുമാറിന്റെ കഴുത്തിൽ കുപ്പി കുത്തിയിറക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ കയ്യിലും അൻസാറിനു തലയ്ക്കും പരുക്കേറ്റു. പരുക്കേറ്റവരിൽ നിന്നു പൊലീസ് മൊഴിയെടുത്തു. പ്രതിക്കായി അന്വേഷണം തുടങ്ങി.