മഹ്‌റൂഫിന്റെ സമൂസവണ്ടി നിറയെ സ്നേഹം
Mail This Article
പെരിന്തൽമണ്ണ∙ ലോക തൊഴിലാളി ദിനത്തിലും തൊഴിലിനൊപ്പം ജീവകാരുണ്യത്തിന്റെ സ്‌നേഹപാഠം പകർന്ന് മഹ്‌റൂഫിന്റെ സമൂസവണ്ടി സമൂസ വിൽപനയിലാണ്. സ്‌കൂട്ടറിൽ നാടുനീളെ സമൂസ വിൽപനയാണ് വറ്റല്ലൂർ സ്വദേശിയായ കുഴിപ്പള്ളി മഹ്‌റൂഫിന്റെ(41) തൊഴിൽ. ഈ സമൂസ വിൽപന സ്വന്തം ഉപജീവനത്തിനു മാത്രമല്ല, സമൂസയുടെ ത്രികോണ രുചിയിലൂടെ പാവപ്പെട്ടവർക്ക് സഹായം നൽകാനുള്ള ശ്രമം കൂടിയാണ്. ഓരോ ദിവസത്തെയും വിൽപനയിൽനിന്ന് കിട്ടുന്ന വരുമാനത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനത്തിനുള്ളതാണ്. വാഹനത്തിനു പിറകുവശത്ത് ഓരോ ദിവസവും ആരെ സഹായിക്കാനാണ് സമൂസ വിൽപനയെന്ന ബോർഡും സ്ഥാപിക്കും. വർഷങ്ങളായി ഇതാണ് മഹ്‌റൂഫിന്റെ രീതി.
മുൻപ്, പ്രളയകാലത്ത് സഹായമെത്തിക്കാനും മഹാമാരിയിൽ ദുരിതത്തിലായവർക്ക് സഹായം നൽകാനും അപൂർവ രോഗബാധിതരായ കുട്ടികളെ സഹായിക്കാനും പാവപ്പെട്ട രോഗികളെ സഹായിക്കാനും പാലിയേറ്റീവ് ക്ലിനിക്കുകൾക്ക് സഹായം നൽകാനും പാവപ്പെട്ടവരുടെ വിവാഹത്തിനും വിദേശത്തെ ജയിലിൽ കുടുങ്ങിയ പ്രവാസിയുടെ മോചനത്തിനുള്ള ധനസമാഹരണത്തിന്റെ ഭാഗമാകാനുമെല്ലാം മഹ്‌റൂഫ് സമൂസ വിറ്റിട്ടുണ്ട്. സമൂസ വിൽപനയിൽനിന്ന് ലഭിക്കുന്ന പണത്തിൽ തന്റെ കുടുംബത്തിന്റെ നിത്യച്ചെലവ് കഴിച്ച് ബാക്കി വരുന്ന തുകയാണ് ജീവകാരുണ്യ പ്രവൃത്തികൾക്കായി നീക്കിവയ്ക്കുന്നത്. ഈ കാരുണ്യമാണ് ഇക്കാലം വരെ നേടിയ സമ്പാദ്യം. വർഷങ്ങളായി പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനുള്ള കൈകോർക്കലിന്റെ ഭാഗമാകാനാണ് പുലർച്ചെ എല്ലാ ദിവസവും സമൂഹയുമായി ഓരോ വീട്ടുപടിക്കലും എത്തുന്നത്.
6 വർഷത്തോളമായി മഹ്‌റൂഫ് കാരുണ്യത്തിന്റെ സമൂസക്കച്ചവടം തുടങ്ങിയിട്ട്. സാധാരണ ദിവസങ്ങളിൽ കൂട്ടിലങ്ങാടിയിലും പരിസര പ്രദേശങ്ങളിലുമായി രാവിലെ 6 മുതൽ വീടുകളിലെത്തി വിൽപന നടത്തും. റമസാൻ കാലത്ത് വിൽപന ഉച്ചയ്‌ക്ക് ശേഷമാക്കും. ദിവസം അഞ്ഞൂറോളം സമൂസയാണ് വിൽക്കുക. പരേതനായ ഉമ്മർ കുഴിപ്പള്ളിയുടെയും സുലൈഖയുടെയും മകനാണ് മഹ്‌റൂഫ്. ഫസ്‌ലയാണ് ഭാര്യ. ഫാത്തിമ മഹ്‌റിൻ, ആയിഷ മഹ്‌ബിൻ എന്നിവർ മക്കളാണ്.