പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട ആൾക്ക് മറ്റൊരു കേസിൽ 93 വർഷം കഠിനതടവ്
Mail This Article
പെരിന്തൽമണ്ണ∙ 13 വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ നാലു വർഷം കഠിനതടവിനും 10,000 രൂപ പിഴ അടയ്‌ക്കാനും ശിക്ഷിച്ച പ്രതിയെ, ഒൻപതു വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 93 വർഷം കഠിനതടവിനും 3.05 ലക്ഷം രൂപ പിഴ അടയ്‌ക്കാനും ശിക്ഷിച്ചു. പുലാമന്തോൾ വടക്കൻ പാലൂർ വെങ്കിട്ട വീട്ടിൽ മുഹമ്മദ് റഫീഖിനെ(46) ആണ് ശിക്ഷിച്ചത് പിഴ അടയ‌്ക്കാത്ത പക്ഷം 3 വർഷവും 2 മാസവും അധിക തടവ് അനുഭവിക്കണം. അതിവേഗ പ്രത്യേക കോടതി ജഡ്‌ജി എസ്.സൂരജ് ആണ് ശിക്ഷിച്ചത്. 2023 ഒക്‌ടോബറിൽ ഇതേ കോടതിയാണ് മുൻപും ഇയാളെ ശിക്ഷിച്ചത്.
ഈ കേസിൽ ജാമ്യത്തിലായിരുന്നു. ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം 33 വർഷം കഠിനതടവും 1.05 ലക്ഷം രൂപ പിഴയും പോക്‌സോ നിയമത്തിലെ 2 വകുപ്പുകൾ പ്രകാരം 60 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രതി പിഴ അടച്ചാൽ 3 ലക്ഷം രൂപ അതിജീവിതയ്‌ക്ക് നൽകണം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്‌ന പി.പരമേശ്വരത്ത് ഹാജരായി. പ്രോസിക്യൂഷൻ ഭാഗം തെളിവിലേക്കായി 9 സാക്ഷികളെ വിസ്‌തരിച്ചു. 16 രേഖകൾ ഹാജരാക്കി. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.