വെള്ളം കിട്ടാതെ ജനം നെട്ടോട്ടത്തിൽ; മാതോത്ത് പുഴയിൽ വിഷംകലക്കി മീൻപിടിത്തം
Mail This Article
തുവ്വൂർ ∙ വെള്ളത്തിനായി കുടുംബങ്ങൾ നെട്ടോട്ടമോടുമ്പോൾ പുഴയിൽ അവശേഷിക്കുന്ന വെള്ളക്കെട്ടിൽ വിഷം കലക്കി മീൻപിടിത്തം. മീനുകൾ ചത്തുപൊങ്ങുകയും വെള്ളം ദുർഗന്ധം വമിക്കുകയും ചെയ്തതോടെ കുടുംബങ്ങൾക്കു പുഴയിൽ പോയി കുളിക്കാനും അലക്കാനും കഴിയാതെയായി. മാതോത്ത് പള്ളിക്കു സമീപം ഒലിപ്പുഴയിൽ അവശേഷിക്കുന്ന വെള്ളക്കെട്ടിലാണ് സാമൂഹിക ദ്രോഹികൾ വരൾച്ചാകാലത്ത് ക്രൂരത കാട്ടിയത്. 5 അടിയിലേറെ ആഴത്തിൽ വെള്ളം കെട്ടിനിൽക്കുന്ന ഒലിപ്പുഴയിലെ അപൂർവ കുളിക്കടവാണിത്.
ഒലിപ്പുഴ മുഴുവൻ വരണ്ടുകിടക്കുമ്പോൾ ദൂരം സ്ഥലത്തുനിന്നുപോലും സ്ത്രീകളും കുട്ടികളും കുളിക്കാനും അലക്കാനും ഇവിടെയാണ് എത്തുന്നത്. ഇന്നലെ രാവിലെ പുഴയിൽ കുളിക്കാനെത്തിയവരാണ് മത്സ്യം ചത്തുപൊങ്ങിയത് കണ്ടത്. വലിയ മത്സ്യങ്ങളെല്ലാം കണ്ടവർ എടുത്തുകൊണ്ടുപോയി. വെള്ളം ദുർഗന്ധം പരത്താൻ തുടങ്ങിയതോടെയാണ് വിഷം കലക്കിയതായി മനസ്സിലാക്കിയത്. ഇതോടെ ഇന്നലെ പുഴയിൽ വന്നവരെല്ലാം അലക്കാനും കുളിക്കാനും കഴിയാതെ മടങ്ങി. നാട്ടുകാർ പൊലീസിലും ആരോഗ്യ വകുപ്പിലും പരാതി നൽകി.