5 ഡിഗ്രി വരെ താപനില കൂടി; ചുട്ടുപൊള്ളി നഗരം
Mail This Article
മുംബൈ∙ പൊള്ളുന്ന ചൂടിൽ തീച്ചൂളയായി മാറി നഗരം. സമീപകാലത്തെങ്ങുമില്ലാത്ത വിധം ചൂട് ഉയർന്നതോടെ വിവിധ ഭാഗങ്ങളിൽ യെലോ അലർട്ടും പുറപ്പെടുവിച്ചു. വേനൽ കഠിനമായതോടെ സൂര്യാഘാതവും കൂടി. ഞായറാഴ്ച രാംമന്ദിർ ഭാഗത്ത് 43 ഡിഗ്രിയായി താപനില ഉയർന്നു. മാട്ടുംഗയിൽ 37 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. വിദ്യാവിഹാറിൽ 40 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ താപനില ഉയരുമെന്നാണ് കാലാവസ്ഥ വിദഗ്ധരിൽ നിന്ന് ലഭിക്കുന്ന വിവരം.താനെ ജില്ലയുടെ വിവിധ ഭാഗങ്ങളിലും 43 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.
ഭയന്ദറിൽ 42 ഡിഗ്രി സെൽഷ്യസും മീരാ റോഡിൽ 40 ഡിഗ്രിയും പൻവേലിൽ 43 ഡിഗ്രിയും ഉയർന്ന താപനില രേഖപ്പെടുത്തി. സാന്ത്രാക്രൂസിൽ 38 ഡിഗ്രിയാണ് ഉയർന്ന താപനില. വരും ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ പുറത്തിറങ്ങാതെ ശ്രദ്ധിക്കണമെന്നും യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശവും ഉണ്ട്. സാധാരണ താപനിലയിൽ നിന്ന് 5 ഡിഗ്രിയോളം താപനില ഉയർന്നതോടെ താങ്ങാനാകാത്ത ചൂടാണ് അനുഭവിക്കുന്നതെന്ന് നഗരവാസികൾ പറയുന്നു. രാത്രികാലങ്ങളിലും പകലും എസിയില്ലാതെ പറ്റാത്ത അവസ്ഥ. ഇന്നും വിവിധ ഭാഗങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്രദ്ധിക്കാം
∙ ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാത്തരം ജോലികളും കായിക വിനോദങ്ങളും ഒഴിവാക്കുക.
∙ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും ചെരിപ്പും ഉപയോഗിക്കുക.
∙ വെള്ളം ധാരാളമായി കുടിക്കുക.
∙ നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവയുടെ ഉപയോഗം ഒഴിവാക്കുക
∙വെള്ളം എപ്പോഴും കയ്യിൽ കരുതുക
∙ഉച്ചസമയത്ത് ഇരുചക്ര വാഹനയാത്ര ഒഴിവാക്കുക.