കൊടുംചൂട്: ഏപ്രിലിൽ രോഗികൾ വർധിച്ചു; ആമാശയ വീക്കവും അതിസാരവും കൂടി
Mail This Article
മുംബൈ ∙ ചൂടു കൂടിയതോടെ നഗരത്തിലെ ആളുകളിൽ അതിസാരവും ആമാശയത്തിലെയും കുടലിലെയും വീക്കവും കൂടുന്നു. ഏപ്രിലിൽ പ്രതിദിനം ശരാശരി 31 പേർക്കാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് െചയ്യപ്പെട്ടത്. മാർച്ചുമായി താരതമ്യം ചെയ്താൽ ഏപ്രിലിൽ 40 ശതമാനത്തോളം രോഗികൾ കൂടി. മുൻപില്ലാത്ത തരത്തിലുള്ള ചൂടാണ് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും അനുഭവപ്പെടുന്നത്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും അതിസാരവും ഉദരസംബന്ധമായ പ്രശ്നങ്ങളും ബാധിച്ച് എത്തുന്നവരുടെ എണ്ണം വർധിച്ചു. ജനുവരിയിൽ 536 പേർക്കാണ് രോഗബാധയുണ്ടായതെങ്കിൽ ഫെബ്രുവരിയിൽ 612 ആയി ഉയർന്നു. മാർച്ചിലെ 637ൽ നിന്ന് ഏപ്രിലിൽ 916 ആയും ഉയർന്നു. മലിനമായ ജലം, മലിനമായ ഭക്ഷണങ്ങൾ, ഐസ് ഇട്ട പാനീയങ്ങൾ ഇവയെല്ലാം രോഗബാധയ്ക്ക് കാരണമാകുന്നു. രോഗം ബാധിച്ചവർക്ക് വയറിളക്കം, ഛർദി, വയറുവേദന, പനി എന്നിവ ഉണ്ടാകാം. സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറെ സന്ദർശിക്കുക.
ശ്രദ്ധിക്കാം
∙ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കുക.
∙വഴിയോരത്തെ തുറന്നു വച്ചിരിക്കുന്ന ഭക്ഷണങ്ങൾ, മുറിച്ചു വച്ചിരിക്കുന്ന പഴവർഗങ്ങൾ എന്നിവ കഴിക്കാതിരിക്കുക.
∙ആഹാരം കഴിക്കും മുൻപ് കൈ സോപ്പ് ഉപയോഗിച്ചു കഴുകുക.
∙അമിതമായി ചൂടുള്ള ഉച്ചനേരത്ത് പുറത്തുള്ള യാത്ര ഒഴിവാക്കുക.