മഴക്കാല മുന്നൊരുക്കം വാട്സാപ് വഴി കുഴികളുടെ ചിത്രമയയ്ക്കാം; റോഡിലെ കുഴിയടയ്ക്കാൻ ഇനി എൻജിനീയർമാർ
Mail This Article
മുംബൈ∙ മഴക്കാലത്തിന് മുന്നോടിയായി റോഡിലെ കുഴികൾ അടയ്ക്കാൻ നടപടികളുമായി ബിഎംസി. ഹൈക്കോടതി കഴിഞ്ഞ മാർച്ചിൽ നിർദേശം നൽകിയതിനെത്തുടർന്നാണ് നടപടികൾ വേഗത്തിലായത്. ഓരോ വാർഡിന്റെയും ചുമതലയുള്ള എൻജിനീയർമാരും സബ് എൻജിനീയർമാരും കുഴികൾ കണ്ടെത്തി അടയ്ക്കണമെന്നാണ് ബിഎംസി കമ്മിഷണറുടെ ഉത്തരവ്.
2018 മുതൽ റോഡിലെ കുഴികൾ അടയ്ക്കുന്നതിൽ വീഴ്ച വന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് ഇത്തവണ എൻജിനീയർമാർക്ക് ചുമതല നൽകിയിരിക്കുന്നത്. കരാറുകാർ കൃത്യമായി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതലയും ഇവർക്കാണ്.
നിലവാരമില്ലാത്ത നിർമാണ പ്രവർത്തനങ്ങൾ കണ്ടാൽ കർശന നടപടി എടുക്കാനും നിർദേശമുണ്ട്. സബ് എൻജിനീയർമാർ അതത് പ്രദേശങ്ങളിലെ റോഡുകൾ സന്ദർശിച്ച് കുഴികൾ കണ്ടെത്തി റിപ്പോർട്ട് നൽകണം. ഇതിനൊപ്പം നഗരവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാം. അതിനായി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാം. ബിഎംസി നേരത്തെ നൽകിയിരിക്കുന്ന വാട്സാപ് നമ്പറിലേക്ക് കുഴികളുടെ ചിത്രങ്ങൾ അയയ്ക്കാം.
273 കോടി രൂപ അനുവദിച്ചു
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കുഴി അടയ്ക്കാൻ 273 കോടി രൂപയാണ് ബിഎംസി അനുവദിച്ചിരിക്കുന്നത്. ജൂണിന് മുൻപ് എല്ലാ കുഴികളും അടയ്ക്കണമെന്ന് ഹൈക്കോടതി നിർദേശവുമുണ്ട്. റുജു താക്കൂർ എന്നയാൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി കർശന നിർദേശം വച്ചത്.
റോഡുകളിലെ കുഴികളിലും മാൻഹോളുകളിലും വീണ് ആളുകൾ മരിക്കുന്നത് സ്വഭാവികമരണങ്ങളായി കാണാൻ കഴിയില്ലെന്നും കൊലപാതകമായി കാണേണ്ടി വരുമെന്നും നിലവാരം ഉള്ളതും സുരക്ഷിതവുമായ റോഡുകൾ പൗരന്റെ അവകാശമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.