ADVERTISEMENT

ന്യൂഡൽഹി∙ മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാൾ ജയിലിലായതു കൊണ്ട് സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ വിതരണം തടസ്സപ്പെടരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജയിലിലായിട്ടും മുഖ്യമന്ത്രിയായി തുടരുന്നത് കേജ‍്‍രിവാളിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു. 

പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും ഡൽഹി മുനിസിപ്പൽ കോർപറേഷനു കീഴിലുള്ള സ്കൂളുകളിലെ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ, യൂണിഫോം തുടങ്ങിയവ വിതരണം ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനയായ സോഷ്യൽ ജൂറിസ്റ്റ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് നിർദേശം. സ്കൂൾ കുട്ടികളുടെ അവകാശങ്ങൾ ഉറപ്പാക്കണം. മുഖ്യമന്ത്രി ജയിലിലായതു കാരണം പഠനോപകരണങ്ങളുടെ വിതരണം മുടക്കരുത്. മുഖ്യമന്ത്രി സ്ഥാനം ആലങ്കാരിക പദവിയല്ല. ഏതു സാഹചര്യവും നേരിടാൻ 24 മണിക്കൂറും ജനങ്ങൾക്കു വേണ്ടി കർമരംഗത്ത് സജീവമായി ഇടപെടേണ്ടയാളാണ് മുഖ്യമന്ത്രിയെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രിയുടെ അസാന്നിധ്യവും അദ്ദേഹവുമായി ആശയവിനിമയത്തിനുള്ള തടസ്സവും അനിശ്ചിതമായി തുടരുന്നത് പൊതുജന താൽപര്യത്തിന് യോജിച്ചതല്ല. കോർപറേഷന്റെ ചെലവിൽ സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് കമ്മിഷണർക്ക് കോടതി നിർദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com