ADVERTISEMENT

 ന്യൂഡൽഹി∙ ലോക്സഭ തിരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലെ താര പ്രചാരക പട്ടികയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പേരുമുണ്ട്. തിരഞ്ഞെടുപ്പു കണക്കിലെടുത്ത് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന സുപ്രീംകോടതി പരാമർശത്തിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പേരുൾപ്പെടുത്തി പട്ടികയിറങ്ങിയത്.

തിരഞ്ഞെടുപ്പു പ്രചാരണത്തിന് 40 താര പ്രചാരകരുടെ പട്ടികയാണ് എഎപി പുറത്തു വിട്ടത്. മുഖ്യമന്ത്രിയുട‌െ ഭാര്യ സുനിത കേജ്‌രിവാൾ, മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന സത്യേന്ദർ ജയിൻ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും താരപ്രചാരകർക്കൊപ്പമുണ്ട്.

ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ പട്ടികയിലും ഇവരുടെ പേരുകളുണ്ടായിരുന്നു. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ച് അരവിന്ദ് കേജ്‌രിവാൾ പുറത്തെത്തിയാൽ എഎപിയുടെ മാത്രമല്ല, ഇന്ത്യാമുന്നണിയുടെയും തിരഞ്ഞെടുപ്പു പ്രചാരണത്തിന് കരുത്താകും. പിസിസി അധ്യക്ഷൻ അർവീന്ദർ സിങ് ലവ്‌ലിയുടെ രാജിയും ബിജെപി പ്രവേശനവും ആശയക്കുഴപ്പത്തിലാക്കിയ ഇന്ത്യാമുന്നണിക്ക് കേജ്‌രിവാളിന്റെ വരവ് പുത്തനുണർവ് നൽകും.

നേത്ര ചികിത്സയ്ക്കു വിദേശത്ത് പോയ രാജ്യ സഭാ എംപി രാഘവ് ഛദ്ദ, സന്ദീപ് പഥക്, മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ്, ഗോപാൽ റായ്, കൈലാഷ് ഗെഹ്‍‌ലോട്ട് എന്നിവരും താര പ്രചാരകരാണ്. പഞ്ചാബ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുളള എഎപി നേതാക്കളും പട്ടികയിലുണ്ട്. സുനിത കേജ്‌രിവാൾ ഇതിനോടകം പ്രചാരണ രംഗത്തു സജീവമായി. ഡൽഹിയിലും ഗുജറാത്തിലും പാർട്ടി സ്ഥാനാർഥികളുടെ റോഡ് ഷോകളിൽ സുനിത പങ്കെടുത്തിരുന്നു.

ഇടക്കാല ജാമ്യം പരിഗണിക്കുമെന്നു വ്യക്തമാക്കി നടത്തിയ പരാമർശങ്ങൾ മറ്റു വ്യാഖ്യാനങ്ങൾക്ക് ഇടവരുത്തുമെന്ന് കഴിഞ്ഞ ദിവസം ഇ.ഡി കോടതിയിൽ പറഞ്ഞിരുന്നു. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന സഞ്ജയ് സിങ് നടത്തിയ പ്രസംഗങ്ങളും കണക്കിലെടുക്കണമെന്നും ഇ.ഡി പറഞ്ഞു. അന്തിമ തീർപ്പല്ല പറഞ്ഞതെന്നും സാധ്യത ചൂണ്ടിക്കാട്ടുകയാണു ചെയ്തതെന്നുമായിരുന്നു കോടതിയുടെ മറുപടി.

തിലകം തൊട്ടത് സീമ സിസോദിയ; അംബേദ്കറെ വണങ്ങി കുൽദീപ് 
ന്യൂഡൽഹി∙ മാതാപിതാക്കളുടെ കാൽ തൊട്ടു വണങ്ങി വീട്ടിൽ നിന്നിറങ്ങി. ജയിലിൽ കഴിയുന്ന മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഭാര്യ സീമ സിന്ദൂര തിലകം തൊട്ടുകൊടുത്തു. അതുമണിഞ്ഞ് അംബേദ്കറുടെ പ്രതിമയെ വണങ്ങിയാണ് ഈസ്റ്റ് ഡൽഹിയിലെ എഎപി സ്ഥാനാർഥി കുൽദീപ് കുമാർ പ്രചാരണത്തിനിറങ്ങിയത്.

'ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന എനിക്ക് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നു വലിയ മോഹമായിരുന്നു. അത് യാഥാർഥ്യമാക്കാൻ ആത്മവിശ്വാസം പകർന്നത് അരവിന്ദ് കേജ്‍രിവാളും മനീഷ് സിസോദിയയുമാണ്'– കുൽദീപ് കുമാർ പറഞ്ഞു.

പത്രിക നൽകാൻ പുറപ്പെട്ട വഴിയിൽ മന്ത്രി അതിഷിയും രാജ്യസഭ എംപി സ‍ഞ്ജയ് സിങ്ങും ദിലീപ് പാണ്ഡേ എംഎൽഎയും കുൽദീപിന്റെ തുറന്ന വാഹനത്തിലേക്കു കയറി. മഞ്ഞയും നീലയും തലപ്പാവുകളണിഞ്ഞ നൂറുകണക്കിന് പ്രവർത്തകർ പിന്നിൽ അണിനിരന്നു. കേജ്‌രിവാളിനെ ജയിലിൽ അടച്ചതിനുള്ള മറുപടി ജനങ്ങൾ വോട്ടിലൂടെ നൽകുമെന്ന വാക്യം അതിഷി മൈക്കിലൂടെ ആവർത്തിച്ചു. ദലിത് വിഭാഗത്തിൽ നിന്നുള്ള ഒരാളെ ജനറൽ സീറ്റായ ഈസ്റ്റ് ഡൽഹിയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത് കേജ്‌രിവാളിന്റെ രാഷ്ട്രീയ ധാർമികതയാണ് തെളിയിക്കുന്നതെന്ന് സഞ്ജയ് സിങ് പറഞ്ഞു.

∙ രഘുവീർ നഗറിലെ ക്ഷേത്രത്തിലെ പ്രാർഥനയ്ക്ക് ശേഷമാണ് വെസ്റ്റ് ഡൽഹിയിലെ സ്ഥാനാർഥി മഹാബൽ മിശ്ര പത്രിക നൽകാനുള്ള റോഡ് ഷോയ്ക്കിറങ്ങിയത്. ആം ആദ്മി പാർട്ടി നേതാക്കൾക്കൊപ്പം ഡൽഹി കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷൻ ദേവേന്ദർ യാദവും അദ്ദേഹത്തെ അനുഗമിച്ചു.

∙പത്രിക നൽകാൻ 2 മണിക്കൂർ കാത്തു നിൽക്കേണ്ടി വന്നെന്ന് ന്യൂ‍‍ഡൽഹി മണ്ഡലത്തിലെ എഎപി സ്ഥാനാർഥി സോംനാഥ് ഭാരതി പരാതിപ്പെട്ടു. പരാജയ ഭീതി കാരണം ഡൽഹിയിലെ ചില മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളെ മാറ്റാൻ ആലോചിക്കുന്നുണ്ട്. 

കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയെയും അർവീന്ദർ സിങ് ലവ്‌ലിയേയും മത്സര രംഗത്തിറക്കിയേക്കുമെന്നു സോംനാഥ് ഭാരതി എക്സിൽ പോസ്റ്റ് ചെയ്തു. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു പറഞ്ഞ ഹർദീപ് സിങ് പുരി സോംനാഥ് ഭാരതിയുടെ മനോനില പരിശോധിക്കണമെന്നാണ് മറുപടി നൽകിയത്. 

ഇന്ത്യാസഖ്യത്തിന്റെ ഭാഗമായി ഡൽഹിയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒരുമിച്ചാണു ബിജെപിയെ നേരിടുന്നത്. ഡൽഹിയിലെ 7 സീറ്റുകളിൽ 4ൽ എഎപിയും 3ൽ കോൺഗ്രസും മത്സരിക്കുന്നു. സൗത്ത് ഡൽഹി മണ്ഡലത്തിലെ എഎപി സ്ഥാനാർഥി സാഹിറാം പഹൽവാൻ കഴിഞ്ഞ ദിവസം പത്രിക നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com