നിയന്ത്രണം വിട്ട കാർ പരസ്യ ബോർഡിൽ ഇടിച്ച് കൊടൈക്കനാൽ സ്വദേശി മരിച്ചു
Mail This Article
കുഴൽമന്ദം ∙ ദേശീയപാത കണ്ണനൂർ ജംക്‌ഷനു സമീപം നിയന്ത്രണം വിട്ട കാർ പരസ്യ ബോർഡിൽ ഇടിച്ച് ഒരാൾ മരിച്ചു. മൂന്നു പേർക്കു പരുക്കേറ്റു. കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണു മരിച്ചത്. തങ്കമുത്തുവിന്റെ ഭാര്യ സുമതി (51), മകൻ ആകാശ് (20), ബന്ധു സെവ്വന്തി (48) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ആറേകാലോടെയായിരുന്നു അപകടം. ദുബായിൽ ജോലിയുള്ള മകൾ ആരതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊണ്ടുവിട്ട് തിരികെ പൊള്ളാച്ചിയിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. ആകാശാണ് കാർ ഓടിച്ചിരുന്നത്. പ്രീമെട്രിക് ഹോസ്റ്റലിലേക്കുള്ള ചെറിയ ടാർ റോഡ് ദേശീയപാതയുടെ ഇടതുവശത്തുണ്ടായിരുന്നു. ഇതിലൂടെയാണ് നിയന്ത്രണം വിട്ട കാർ കുതിച്ച് പരസ്യ ബോർഡിന്റെ ഇരുമ്പുതൂണിൽ ഇടിച്ചതെന്നു നാട്ടുകാർ പറയുന്നു. സൗത്ത് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ലാ ആശുപത്രിയിൽ നിന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. കൊടൈക്കനാലിൽ ഹോട്ടൽ നടത്തുകയായിരുന്നു തങ്കമുത്തു.