ക്വാറിയിൽ തലയോട്ടി കണ്ടെത്തി; കുടുങ്ങിയത് മീൻവലയിൽ
Mail This Article
എലപ്പുള്ളി ∙ രാമശ്ശേരി വടപാറ ക്വാറിയിൽ ഒരു വർഷം പഴക്കമുള്ള തലയോട്ടി കണ്ടെത്തി. ബാക്കി അസ്ഥികൾ കണ്ടെത്താൻ അഗ്നിരക്ഷാസേനയിലെ സ്കൂബാ ടീം ഇന്നലെ ഉച്ചവരെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നു പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ ക്വാറിയിലെ വെള്ളം വറ്റിച്ചു വീണ്ടും തിരച്ചിൽ നടത്തുമെന്നു കസബ പൊലീസും സ്കൂബാ സംഘവും അറിയിച്ചു. ഒന്നാം തീയതി വൈകിട്ട് ആറരയോടെ നാട്ടുകാർ മീൻ പിടിക്കാൻ വലയിട്ടപ്പോഴാണു വലയിൽ തലയോട്ടി കുടുങ്ങിയത്.
ഇതു പുറത്തെടുത്തു കസബ പൊലീസിനെ വിവരമറിയിച്ചു. രാത്രി വൈകിയതിനാൽ ഇന്നലെ രാവിലെയാണ് അന്വേഷണവും പരിശോധനയും ആരംഭിച്ചത്. പാലക്കാട് അഗ്നിരക്ഷാസേനയ്ക്കു കീഴിൽ സീനിയർ ഫയർ ഓഫിസർ കെ.സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള 6 അംഗം സ്കൂബാ സംഘം രാവിലെ ഏഴരയോടെ ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് ഒന്നിനാണ് അവസാനിപ്പിച്ചത്. എന്നാൽ ഒന്നും കണ്ടെത്താനായില്ല. തലയോട്ടി തുടർപരിശോധനയ്ക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നു പൊലീസ് സർജൻ ഡോ.പി.ബി.ഗുജറാളിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും.
സ്ഥലത്തു നിന്ന് 2 വർഷത്തിനുള്ളിൽ കാണാതായവരുടെ പട്ടിക ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം നടത്താൻ പൊലീസ് ശ്രമം തുടങ്ങി. എലപ്പുള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ക്വാറി 15 വർഷത്തോളമായി പ്രവർത്തിക്കുന്നില്ല. കസബ എസ്ഐ എച്ച്.ഹർഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പഞ്ചായത്ത് അധ്യക്ഷ കെ.രേവതി ബാബുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളും സ്ഥലത്തെത്തി.