ഊട്ടിയുടെ മണ്ണും മനസും നിറച്ച് ആലിപ്പഴത്തോടുകൂടിയ വേനൽ മഴ
Mail This Article
ഊട്ടി ∙ ഊട്ടിയുടെ മണ്ണും മനസും നിറച്ച് ആലിപ്പഴത്തോടുകൂടിയ മഴ പെയ്തു. ഇന്നലെ വൈകിട്ട് 3 മുതൽ ഒരു മണിക്കൂർ നേരം പെയ്തു. ചരിത്രത്തിലാദ്യമായി ഊട്ടിയിലെ താപനില 29.4 ഡിഗ്രിയായി രേഖപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. കൊടുംചൂടിൽ നിന്ന് ആശ്വാസമേകി ഇന്നലെ 4 സെന്റിമീറ്റർ മഴയാണ് ലഭിച്ചത്.
പുഷ്പമേളക്കൊരുങ്ങുന്ന ഊട്ടി സസ്യോദ്യാനത്തിലെ ചെടികൾക്കും പുൽ മൈതാനങ്ങൾക്കും മഴ അനുഗ്രഹമായി. മലയോര കൃഷിയായ കാരറ്റ്, ഉരുളക്കിഴങ്ങ്, കാബേജ്, മുള്ളങ്കി, ബീറ്റ്റൂട്ട് മുതൽ തേയിലകൃഷിക്കും മഴ ഗുണമായി. മുതുമല വന്യജീവി സങ്കേതത്തിലെ മസിനഗുഡി, മാവനല്ല, ബൊക്കാപുരം തുടങ്ങിയ സ്ഥലങ്ങളിൽ മഴ പെയ്തത് വന്യമൃഗങ്ങൾക്കും അനുഗ്രഹമായി.
കൂനൂരിലെ ലാംപ്സ് റോക്കിലേക്കുള്ള റോഡിൽ കനത്ത കാറ്റിൽ വിനോദ സഞ്ചാരികളുടെ വാഹനത്തിന് മുകളിൽ മരം മറിഞ്ഞു വീണ് ഡ്രൈവർക്ക് പരുക്കേറ്റു. മണിക്കൂറുകളോളം ഇവിടെ ഗതാഗതം മുടങ്ങി.