കെഎസ്ഇബി നിർദേശത്തിനെതിരെ ജല അതോറിറ്റി പമ്പിങ് നിയന്ത്രണം പ്രായോഗികമല്ല
Mail This Article
പാലക്കാട് ∙ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ രാത്രി 10 മുതൽ 2 വരെയുള്ള സമയത്തു ശുദ്ധജല പമ്പിങ് ഒഴിവാക്കണമെന്ന നിർദേശം അപ്രായോഗിമാണെന്നും ജലവിതരണത്തെ കടുത്ത രീതിയിൽ ബാധിക്കുമെന്നും ജല അതോറിറ്റി അധികൃതർ അറിയിച്ചു. ജില്ലയിലെ ഒട്ടേറെ ശുദ്ധജല പദ്ധതികൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്നവയാണ്. ഇതിൽ രാത്രി 4 മണിക്കൂർ പമ്പിങ് തുടർച്ചയായി ഒഴിവാക്കിയാൽ ജല വിതരണം പ്രതിസന്ധിയിലാകും.
24 മണിക്കൂർ പമ്പിങ് നടത്തിയിട്ടു പോലും ആവശ്യാനുസരണം ജലം എത്തിക്കാനാകുന്നില്ല. ഈ സാഹചര്യത്തിൽ പമ്പിങ് വെട്ടിക്കുറയ്ക്കുക കൂടി ചെയ്താൽ ശുദ്ധജല വിതരണം പാളും. ഇത്തരം പദ്ധതികളിൽ നിർദേശം നടപ്പാക്കാനാകില്ലെന്നു ജല അതോറിറ്റി കെഎസ്ഇബിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, 24 മണിക്കൂർ പമ്പിങ് ഇല്ലാത്ത പദ്ധതികളിൽ നിർദേശം നടപ്പാക്കാനും അതോറിറ്റി ശ്രമം തുടങ്ങിയിട്ടുണ്ട്.
ജില്ലയിൽ മലമ്പുഴ ഉൾപ്പെടെയുള്ള പദ്ധതികളിൽ ദിവസം മുഴുവൻ പമ്പിങ് നടത്തുന്നുണ്ട്. ഏതാനും മണിക്കൂർ പമ്പിങ് മുടങ്ങിയാൽ പോലും തുടർന്നുള്ള ജല വിതരണം സാധാരണ നിലയിലാകാൻ രണ്ടു ദിവസമെങ്കിലും വേണ്ടിവരും. പമ്പിങ് സമയം ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി ജല അതോറിറ്റിയെ ബന്ധപ്പെടുന്നുണ്ട്.ശുദ്ധജല പമ്പിങ്ങിനെ വൈദ്യുതി നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.