ADVERTISEMENT

സീതത്തോട്∙ മൂന്നാർ കരടിപ്പാറയിൽ 50 വർഷം മുൻപുണ്ടായ കെഎസ്ആർ‌ടിസി ബസ് അപകടത്തിൽ മരിച്ച 33 പേർക്കൊപ്പമുണ്ടായിരുന്ന കണ്ടക്ടർക്കു നിത്യശാന്തി നേർന്നു ബന്ധുക്കൾ കല്ലറയിൽ ഒത്തുചേർന്നു. വടശേരിക്കര വി.മർത്തമറിയം തീർഥാടന പള്ളിയിലെ കല്ലറയിൽ അന്ത്യവിശ്രമം കൊള്ളുന്ന നരുവഞ്ചിയിൽ വി.എസ്.സാമുവലിന്റെ ദാരുണ മരണത്തിന്റെ നടുക്കുന്ന ഓർമയിലാണ് ഇന്നും കുടുംബം.

എറണാകുളം–മൂന്നാർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ദേവികുളത്തുനിന്നു രാവിലെ 8 മണിക്ക് എറണാകുളത്തേക്കു വരുന്ന വഴി പള്ളിവാസലിനു സമീപം 3ാം മൈൽ കരടിപ്പാറ വളവിലായിരുന്നു അപകടം. പാഴ്സൽ ലോറിക്കു വശം കൊടുക്കുമ്പോൾ കൊക്കയിലേക്കു മറിഞ്ഞ് പാറക്കെട്ടിൽ തട്ടി 1500 അടിയോളം താഴ്ചയിലുള്ള കാട്ടിലേക്കു തെറിച്ചു വീണു. 

അപകടത്തിൽ ഗുരുതര പരുക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടെങ്കിലും കണ്ടക്ടറും യാത്രക്കാരും അടക്കമുള്ള 33 പേർ കൊല്ലപ്പെട്ടു. കണ്ടക്ടർ തസ്തികയിൽ സ്ഥാനക്കയറ്റം കിട്ടിയിട്ടും സുഹ‍ൃത്തിന്റെ അസാന്നിധ്യം കാരണം പകരക്കാരനായി മുൻ തസ്തികയിൽ ജോലിക്കു പോയ സാമുവേലിനെ മരണം തട്ടിയെടുക്കുകയായിരുന്നു. സാമുവേലിന്റെ 40ാം വയസ്സിലായിരുന്നു അപകടം. സാമുവലിനൊപ്പം സ്കൂളിൽ പഠിച്ച സഹപാഠി പി.വി ജേക്കബ് ആലയ്ക്കൽ ഈ ഇടവകയിൽ ഉണ്ട്. ഇടവക വികാരി ഫാ.ജോജി ജോർജ് ഫിലിപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ കല്ലറയ്ക്കൽ ധൂപ പ്രാർഥന നടന്നു. സാമുവേലിന്റെ കല്ലറയിൽ പതിച്ചിരിക്കുന്ന ഫലകത്തിൽ അപകട വിവരവും രേഖപ്പെടുത്തിയിട്ടുണ്ട്. അവിവാഹിതനായ സാമുവേലിന്റെ 11 സഹോദരങ്ങളിൽ സഹോദരി ചിന്നമ്മ മാത്രമേ ഇപ്പോൾ ജീവിച്ചിരിപ്പുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com