മില്ലുകാരെത്തിയില്ല; കൊയ്തെടുത്ത നെല്ല് പറമ്പിൽ കൂട്ടിയിട്ട് കർഷകർ
Mail This Article
പന്തളം ∙ നെല്ലെടുക്കാൻ മില്ലുകാരെത്താത്തത് മഞ്ഞനംകുളം പാടത്തെ കർഷകരെ ആശങ്കയിലാക്കി. 30 ഏക്കറിലെ നെല്ലാണ് സമീപത്തെ പറമ്പ് പാട്ടത്തിനെടുത്ത് അവിടെ കൂട്ടിയിട്ടിരിക്കുന്നത്. 21നാണ് നെല്ല് കൊയ്തത്. ഏകദേശം 700 ക്വിന്റൽ നെല്ല് ഒരാഴ്ചയായി കൂട്ടിയിട്ടിരിക്കുന്നു. ഷീറ്റിട്ട് മൂടിയിരിക്കുകയാണ്. എല്ലാ ദിവസവും പകൽ ഷീറ്റ് മാറ്റണം. നെല്ലിന് കേടപാടുണ്ടാവാതിരിക്കാനാണിത്. ഇടയ്ക്ക് വേനൽ മഴ പെയ്യുന്നത് കാരണം നെല്ല് നശിച്ചുപോകുമോയെന്ന ആശങ്കയുമുണ്ട്.
ഇതിനിടെ 2 മില്ലുകാരെ കൃഷിവകുപ്പ് ക്രമീകരിച്ചു നൽകി. എന്നാൽ, ഇവർ നെല്ലെടുക്കാൻ വന്നില്ല. ഉമ വിത്താണ് ഇത്തവണ വിതച്ചത്. മുൻ വർഷവും സമാന പ്രതിസന്ധിയുണ്ടായിരുന്നതായി കർഷകർ പറയുന്നു. നെല്ലിന് ഗുണമേന്മ കുറവാണെന്ന കാരണം പറഞ്ഞു ക്വിന്റലിന് ഏഴ് കിലോയോളം തൂക്കം കുറച്ചാണ് നെല്ലെടുക്കാൻ തയാറാവുന്നതെന്ന് കർഷകർ പറയുന്നു.
ഇത് കർഷകർക്ക് വലിയ നഷ്ടമാണ്. ഏറെക്കാലമായി തരിശുകിടന്ന മഞ്ഞനംകുളം പാടത്ത് കഴിഞ്ഞ വർഷം മുതലാണ് കൃഷി പുനരാരംഭിച്ചത്. പാടശേഖരസമിതി പ്രസിഡന്റ് തോട്ടക്കോണം തെക്കടത്ത് സുരേഷ് കുമാർ, സെക്രട്ടറി വാലിൽ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ 17 കർഷകരാണ് ഇവിടെ കൃഷി ചെയ്യുന്നത്.