മിനർവപടി ജംക്‌ഷനിൽ അപകടം പെരുകി
Mail This Article
ഇട്ടിയപ്പാറ∙ പുനലൂർ–മൂവാറ്റുപുഴ പാത ഉന്നത നിലവാരത്തിൽ വികസിപ്പിച്ചപ്പോൾ അപകടക്കെണിയായി മിനർവപടി ജംക്‌ഷൻ. തിരക്കേറുമ്പോഴും യാത്രക്കാരുടെ സുരക്ഷയ്ക്ക് സംവിധാനങ്ങളൊരുക്കാൻ കെഎസ്ടിപിയും റോഡ് സുരക്ഷ അതോറിറ്റിയും തയാറാകുന്നില്ലെന്നാണ് പരാതി. 3 റോഡുകൾ സന്ധിക്കുന്ന ജംക്‌ഷനാണിത്. വൺവേയിലൂടെ എത്തുന്ന വാഹനങ്ങൾ ഇട്ടിയപ്പാറ ബൈപാസ് കടന്ന് മിനർവപടിയിലെത്തിയാണ് സെൻട്രൽ ജംക്‌ഷനിലേക്കും ചെത്തോങ്കര ഭാഗത്തേക്കും പോകുന്നത്.
ചെത്തോങ്കര ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ ജംക്‌ഷൻ പിന്നിട്ടാണ് ഇട്ടിയപ്പാറയ്ക്കു പോകുന്നത്. കൂടാതെ ഇട്ടിയപ്പാറ സെൻട്രൽ ജംക്‌ഷനിൽനിന്ന് വൺവേ തെറ്റിച്ചെത്തുന്ന വാഹനങ്ങളുമുണ്ട്. സംസ്ഥാന പാതയുടെ ഇരുവശത്തെയും പാർക്കിങ് വാഹനം കൂടിയാകുമ്പോൾ ഇതുവഴി കടന്നുപോകുന്ന യാത്രക്കാർ വലയും. യാത്രക്കാരെ കയറ്റിയിറക്കാൻ ബസുകൾ നിർത്തുന്നതോടെ പിന്നാലെയെത്തുന്ന വാഹനങ്ങൾക്കു കടന്നുപോകാൻ ബുദ്ധിമുട്ടാണ്.
അവ ബസുകളെ മറികടക്കാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപെടുകയാണ്. കോന്നി–പ്ലാച്ചേരി പാത വീതി കൂട്ടി പണിതപ്പോൾ മിനർവപടി ജംക്‌ഷനിൽ സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോമർ നീക്കിയിരുന്നില്ല. പാതയുടെ മധ്യത്തിൽ ഇതു നിലനിർത്തിയാണ് ടാറിങ് നടത്തിയതും ഓടയും നടപ്പാതയും പണിതതും. പിന്നീട് കെഎസ്ഇബി ഉദ്യോഗസ്ഥർ ഇടപെട്ടാണ് ട്രാൻസ്ഫോമർ മാറ്റിസ്ഥാപിച്ചത്. ട്രാൻസ്ഫോമർ നിന്നിരുന്ന സ്ഥലം നിരപ്പാക്കി ടാറിങ് നടത്താൻ കരാർ കമ്പനിയും കെഎസ്ടിപിയും ഇതുവരെ തയാറായിട്ടില്ല.
ജംക്‌ഷന്റെ മധ്യത്തിലുള്ള ഈ ഭാഗവും അപകടക്കെണിയായി കിടക്കുകയാണ്. വാഹന യാത്രക്കാരുടെ സുരക്ഷയ്ക്കാവശ്യമായ ട്രാഫിക് സിഗ്നലുകൾ ഇവിടെ സ്ഥാപിച്ചിട്ടില്ല. വാഹനങ്ങൾ വേഗം കുറച്ചു പോകുന്നതിന് ആവശ്യമായ മഞ്ഞ വരകളോടു കൂടിയ സ്ട്രിപ്സുകളും നിരത്തുകളിലില്ല. ഇതുമൂലം രാത്രിയെത്തുന്ന വാഹനങ്ങൾ തലനാരിഴയ്ക്കാണ് അപകടങ്ങളിൽനിന്നു രക്ഷപ്പെടുന്നത്.