ലക്ഷങ്ങൾ ചെലവഴിച്ചു പാലം; ചെന്നെത്താൻ ചെളിക്കുഴി വഴി
Mail This Article
ചെട്ടിമുക്ക് ∙ ലക്ഷങ്ങൾ ചെലവഴിച്ചു പാലം പണിതിട്ടും യാത്ര നടത്താൻ ചെളിക്കുഴി താണ്ടേണ്ട സ്ഥിതി. പുള്ളോലി പാലത്തിന്റെ സമീപന റോഡ് നവീകരിക്കാത്തതാണു യാത്രക്കാർക്കു വിനയായിരിക്കുന്നത്. വലിയതോടിനു കുറുകെ നിർമിച്ച പാലമാണിത്. തകർച്ച നേരിട്ട നടപ്പാലം പൊളിച്ചു നീക്കി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 35 ലക്ഷം രൂപ ചെലവഴിച്ചാണു പുതിയ പാലം നിർമിച്ചത്. പാലത്തോടു ചേർന്ന ഭാഗത്തു സമീപന റോഡ് കോൺക്രീറ്റ് ചെയ്തെങ്കിലും ബാക്കി നവീകരിച്ചിട്ടില്ല.
ബണ്ടുപാലം റോഡിലേക്കു കയറുന്ന ഭാഗത്തു കോൺക്രീറ്റ് തകർന്നു കിടക്കുകയാണ്. ഇവിടെ കയറിയിറങ്ങുന്ന വാഹനങ്ങളുടെ ചക്രങ്ങൾ കീറിപ്പോകാനിടയുണ്ട്. ചെട്ടിമുക്ക്–വലിയകാവ് റോഡ് മുതൽ പാലം വരെയുള്ള ഭാഗത്ത് റോഡ് കാടു മൂടിയിരിക്കുന്നു. ഇവിടെയാണു ചെളിവെള്ളം കെട്ടിക്കിടക്കുന്നത്. ഇതിലെ നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. അങ്ങാടി, പഴവങ്ങാടി എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലവും റോഡുമാണിത്.