സംഭരണം വൈകുന്നു; 200 ടൺ നെല്ല് കെട്ടിക്കിടക്കുന്നു
Mail This Article
തിരുവല്ല ∙ അപ്പർ കുട്ടനാട്ടിലെ പല പാടങ്ങളിലും കൊയ്ത്ത് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും നെല്ല് സംഭരണം തുടങ്ങിയില്ല. പെരിങ്ങര പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട വടവടി പാടത്ത് നെല്ല് കൂട്ടി ഇട്ടിട്ട് ഒരാഴ്ച പിന്നിടുന്നു. ഇവിടെ 115 ഏക്കറിലായിരുന്നു കൃഷി. 45 കർഷകരാണ് ഇവിടെ ഉള്ളത്. 32 ഇടങ്ങളിലായി 200 ടൺ നെല്ലാണ് കൂട്ടി ഇട്ടിരിക്കുന്നത്. മില്ലുകാർ നെല്ല് എടുക്കാൻ എത്താത്തതാണ് സംഭരണത്തിന് തടസ്സം ആകുന്നത്. കൂടുതൽ ഗോഡൗൺ സൗകര്യം ഇല്ലാത്തതുകൊണ്ടാണ് നെല്ല് എടുക്കാത്തത് എന്നാണ് മില്ല് ഉടമകൾ പറയുന്നത് എന്ന് വടവടി പാടശേഖര നെല്ല് ഉൽപാദക സമിതി സെക്രട്ടറി ഏബ്രഹാം കുര്യൻ പറഞ്ഞു.
കൊയ്ത്ത് കഴിഞ്ഞ പാലക്കാട് ഉൾപ്പെടെയുള്ള പാടങ്ങളിൽ നിന്ന് മില്ലുകൾ നേരത്തെ തന്നെ നെല്ല് സംഭരിച്ചു. അതുകൊണ്ട് അവരുടെ ഗോഡൗണുകൾ നിറഞ്ഞു എന്നാണ് രണ്ട് മില്ല് ഉടമകൾ അറിയിച്ചിരിക്കുന്നത്. കൂടുതൽ നെല്ല് സംഭരിക്കാൻ ഇടമില്ല എന്നും ഇവർ പറയുന്നു. ഓരോ പാടങ്ങളിൽ നിന്നു നെല്ല് എടുക്കാൻ മില്ലുകാരെ നിയോഗിക്കുന്നത് സപ്ലൈകോ ആണ്. ഇത്തരത്തിൽ മില്ലുകളെ നിയോഗിച്ചിട്ടും അവർ നെല്ല് എടുക്കാൻ എത്തുന്നില്ല എന്ന് കർഷകർ പറഞ്ഞു.
ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഏജൻസികൾക്കും അധികൃതർക്കും പാടശേഖര സമിതി പരാതി നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം കഴിഞ്ഞ ഡിസംബർ അവസാനമാണ് അപ്പർ കുട്ടനാട്ടിൽ കൃഷി തുടങ്ങിയത്. അതുകൊണ്ട് തന്നെ കൊയ്ത്തും വൈകി. വരും ദിവസങ്ങളിൽ മഴ പെയ്താൽ പാടത്ത് കിടക്കുന്ന നെല്ല് കിളിർക്കാൻ ഇടയാകും. അതുകൊണ്ട് എത്രയും വേഗം നെല്ല് സംഭരിക്കാനുള്ള നടപടി സ്വീകരിക്കണം എന്നാണ് കർഷകരുടെ ആവശ്യം.