കെട്ടിടവും തകർന്നുവീണു; വായന ശാലയ്ക്ക് മരണമണി
Mail This Article
ഇലന്തൂർ ∙ ആയിരങ്ങളെ വായനയുടെ ലോകത്തേക്കു കൈപിടിച്ചു നടത്തിയ അഖില കേരള സഹൃദയ വായനശാല ഓർമയാകുന്നു.ആരും തിരിഞ്ഞു നോക്കാതായ കെട്ടിടം കഴിഞ്ഞ ദിവസം തകർന്നു വീണു. 70 വർഷം മുൻപ് ഇലന്തൂർ പൂക്കോട് റോഡിൽ പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപത്തായി നിർമിച്ച വായനശാലയാണ് ഇല്ലാതായത്. തുടക്ക കാലത്ത് മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ഇവിടെ പിന്നീട് കുട്ടികളുടെ കൂട്ടായ്മയായ സഹൃദയ ബാലജനസഖ്യം പ്രവർത്തിച്ചു തുടങ്ങി.അതു വരെ അഖില കേരള വായനശാല എന്ന പേരിൽ പ്രവർത്തിച്ചിരുന്ന വായനശാല ഇതോടെ അഖില കേരള സഹൃദയ വായനശാല എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.
ഇലന്തൂർ പ്രദേശത്ത് ഒരു വായനശാല വേണമെന്ന ആവശ്യം പലപ്പോഴായി ഉയർന്നതോടെയാണ് ചെറുകുന്നത്ത് കുടുംബക്കാർ ഇവിടെ ഒരു വായനശാലയ്ക്കു വേണ്ടി അക്കാലത്ത് വസ്തു വിട്ടു നൽകിയത്. തുടർന്ന് മേഖലയിലെ യുവാക്കളുടെയും പുസ്തക പ്രേമികളുടെയും കൂട്ടായ്മയിൽ പല ഭാഗത്തു നിന്നായി ശേഖരിച്ച ഉൽപന്നങ്ങൾ ഉപയോഗിച്ച് കെട്ടിടം നിർമിക്കുകയായിരുന്നു. പല വ്യക്തികളിൽ നിന്നു ശേഖരിച്ചതും ചിലർ സംഭാവനയായി വാങ്ങി നൽകിയവയുമായ പുസ്തകങ്ങൾ ഉപയോഗിച്ചാണ് വായനശാല പ്രവർത്തിച്ചു തുടങ്ങിയത്.
പുസ്തകങ്ങൾ പലരും തിരികെ നൽകാതെയും ആരും എത്താതെയും സ്ഥിരമായി തുറക്കാതെയും വായനശാലയുടെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. അതിനിടെ ഓടിട്ട കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് ചിതൽ കയറി, ഭിത്തി വിണ്ടുകീറി പാഴ്ച്ചെടികൾ വളർന്നു.ചെറുകുന്നത്ത് കുടുംബത്തിലെ ഷാജി ഏബ്രഹാം ഈ സ്ഥലം പഞ്ചായത്തിന് കൈമാറാൻ സമ്മതമാണെന്ന് അറിയിച്ചിരുന്നു. ഇവിടെ ഒരു പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബന്ധപ്പെട്ടവർ അതു പരിഗണിച്ചിട്ടില്ല.