പരിഷ്കരിച്ച നിർദേശങ്ങളുമായി ഡ്രൈവിങ് ടെസ്റ്റ്: ഡ്രൈവിങ് സ്കൂൾ ഉടമകളുടെ ഉപരോധം ഇന്നലെയും
Mail This Article
പത്തനംതിട്ട ∙ പരിഷ്കരിച്ച നിർദേശങ്ങളുമായി ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള മോട്ടർ വാഹനവകുപ്പിന്റെ ശ്രമം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ ഉപരോധ സമരത്തെ തുടർന്നു തുടർച്ചയായ രണ്ടാം ദിവസവും പാളി. ജില്ലയിൽ ഒരിടത്തും ഇന്നലെ ടെസ്റ്റ് നടന്നില്ല. അടൂരിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന പെരിങ്ങനാട് ചാല പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ യൂണിയനുകൾ പ്രതിഷേധ സമരം നടത്തി. ടെസ്റ്റ് നടത്താനായി മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ രാവിലെ എത്തിയെങ്കിലും ടെസ്റ്റിനായി ആരും വരാത്തതിനെ തുടർന്ന് മടങ്ങി.
മല്ലപ്പള്ളി ജോയിന്റ് ആർടി ഓഫിസിൽ ഡ്രൈവിങ് ടെസ്റ്റ് നടന്നില്ല. ഡ്രൈവിങ് ടെസ്റ്റിനായി അപേക്ഷിച്ചവരാരും ഹാജരായില്ല. റാന്നിയിലും കോന്നിയിലും ടെസ്റ്റ് നടന്നില്ല. കോന്നിയിൽ ഇളകൊള്ളൂർ ക്ഷേത്രത്തിനു സമീപമുള്ള ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിങ് സ്കൂൾ ഉടമകൾ വാഹനങ്ങൾ കയറ്റിയിട്ട് കൊടിയും നാട്ടി സമരം ചെയ്തു. കാറുകൾ, മറ്റു ചെറിയ വാഹനങ്ങൾ ഉൾപ്പെടുന്ന ലൈറ്റ് മോട്ടർ വാഹനങ്ങൾക്കാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിക്കുന്നത്. സംസ്ഥാനത്ത് 86 ഗ്രൗണ്ടുകളിലാണ് ടെസ്റ്റ് നടക്കുന്നത്. ഇതിൽ 7 എണ്ണം സർക്കാർ നിയന്ത്രണത്തിലാണ്. ബാക്കി 79 ഗ്രൗണ്ടുകളും ഡ്രൈവിങ് സ്കൂൾ ഉടമകൾ വാടകയ്ക്ക് എടുത്തവയാണെന്നു ഡ്രൈവിങ് സ്കൂൾ ഉടമകൾ പറഞ്ഞു.