മരിച്ചനിലയിൽ കണ്ടെത്തിയ ദമ്പതികളുടെ സംസ്കാരം നടത്തി
Mail This Article
വായ്പൂര് ∙ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ വയോധിക ദമ്പതികളുടെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി, വായ്പൂര് പഴയപള്ളി ജമാഅത്തിൽ കബറടക്കി. കോട്ടാങ്ങൽ ചെങ്ങാറുല ചെറുകോപ്പതാലിൽ നെല്ലിമലവീട്ടിൽ ഹൈദ്രോസ് മുസല്യാർ (80), ഭാര്യ കുൽസു ബീവി (70) എന്നിവരെയാണ് വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ ഫൊറൻസിക് സംഘവും പൊലീസും സ്ഥലത്ത് തെളിവെടുപ്പ് നടത്തി.
രാവിലെ ഒൻപതുമണിയോടെ സയന്റിഫിക് ഓഫിസർ കെ.പി.റീജ, ഫൊറൻസിക് വിദഗ്ധ ഷൈലജകുമാരി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. വീടിന്റെ കതക് നീക്കം ചെയ്താണ് മൃതദേഹങ്ങൾ ഉള്ളിൽ നിന്ന് പുറത്തെടുത്തത്. മൃതദേഹങ്ങൾക്ക് ആഴ്ചകളുടെ പഴക്കമുണ്ടെന്നും സ്വാഭാവിക മരണത്തിന്റെ സാധ്യതകളാണുള്ളതെന്നുമാണ് പ്രാഥമിക നിഗമനം. പെരുമ്പെട്ടി എസ്എച്ച്ഒ എ.നിസാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയത്. മൃതദേഹത്തിൽ മുറിവുകളോ മറ്റ് സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ.